സംസ്ഥാനത്തെ റോഡുകളുമായി ബന്ധപ്പെട്ട് നടൻ ജയസൂര്യ നടത്തിയ വിമർശനത്തിൽ മറുപടിയുമായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. വ്യക്തി പരമായ അഭിപ്രായ പ്രകടനത്തിന് എല്ലാവർക്കും അവകാശം ഉണ്ടെന്നും മഴയെ പഴിക്കാതെ പരിഹാരം എന്തെന്ന് പരിശോധിക്കുമെന്നും റിയാസ് പ്രതികരിച്ചു. കേരളത്തില്‍ തുടര്‍ച്ചയായി പെയ്യുന്ന മഴ പൊതുമരാമത്ത് വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു തടസ്സം തന്നെയാണ്. അതിനുള്ള പരിഹാരം കണ്ടെത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.ചിറപുഞ്ചിയില്‍ പതിനായിരം കിലോമീറ്റര്‍ റോഡാണുള്ളത്. കേരളത്തില്‍ മൂന്നരലക്ഷം കിലോമീറ്ററോളം റോഡുകളുണ്ട്. ഈ പ്രതികൂല കാലാവസ്ഥയില്‍ മഹാഭൂരിപക്ഷം റോഡുകള്‍ക്കും കാര്യമായ കേടുകള്‍ സംഭവിച്ചിട്ടില്ല. അയ്യോ മഴ എന്ന് പറഞ്ഞ് പ്രയാസപ്പെടാതെ പരിഹാരം ഉണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

പൊതുമരാമത്ത് റോഡുകളുടെ പരിപാലന കാലാവധി റോഡില്‍ പ്രസിദ്ധപ്പെടുത്തുന്നതിന്റെ സംസ്ഥാന തല ഉദ്ഘാടന ചടങ്ങിലാണ് ജയസൂര്യയുടെ വിമര്‍ശനം. മോശം റോഡുകളിൽ വീണ് ആരെങ്കിലും മരിച്ചാൽ ആര് സമാധാനം പറയുമെന്നായിരുന്നു മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തിൽ ജയസൂര്യയുടെ ചോദ്യം. മഴയാണ് അറ്റകുറ്റപ്പണിക്ക് തടസ്സമെന്ന വാദം ജനത്തിന് അറിയേണ്ട കാര്യമില്ലെന്നും അങ്ങിനെ എങ്കിൽ ചിറാപുഞ്ചിയിൽ റോഡ് കാണില്ലെന്നും ജയസൂര്യ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *