പച്ചക്കറി വിലകുറയ്ക്കാനുള്ള നടപടിയുടെ ഭാ​ഗമായി ആന്ധ്രാപ്രദേശില്‍ നിന്ന് കർഷകരിൽ നിന്ന് നേരിട്ട് സംഭരിച്ച 10 ടൺ തക്കാളി കൃഷി വകുപ്പ് കേരളത്തിലെത്തിച്ചു.

48 രൂപയ്ക്കാണ് തക്കാളി ഹോർട്ടിക്കോർപ്പ് വഴി വിൽക്കുന്നത്. ആനയറ ഹോർട്ടിക്കോർപ്പ് ഗോഡൗണിൽ കൃഷി വകുപ്പ് ഡയറക്ടർ തക്കാളി ഏറ്റുവാങ്ങി. ഹോര്‍ട്ടികോര്‍പ്പ് ഔട്ട്ലെറ്റ് വഴിയും തക്കാളി വണ്ടി വഴിയും തക്കാളി വില്‍ക്കും.

അതേസമയം പച്ചക്കറി വിലക്കയറ്റം പിടിച്ച് നിര്‍ത്താനായെന്നും പതിവ് വിലക്കയറ്റം ക്രിസ്‍തുമസിന് ഉണ്ടായില്ലെന്നും കൃഷിമന്ത്രി പി പ്രസാദ് പറഞ്ഞു. വില നിയന്ത്രിക്കുന്നതിനായി തമിഴ്നാട്ടിൽ നിന്ന് കൂടുതൽ പച്ചക്കറി എത്തിക്കുന്നതിനുള്ള ഹോർട്ടികോർപ്പ് ഇടപെടൽ തുടങ്ങിയെന്നും ഇടനിലക്കാരെ ഒഴിവാക്കി സംഭരണം ഊർജിതമാക്കുമെന്നും. മന്ത്രി പറഞ്ഞു.

ഉത്തരേന്ത്യയിൽ നിന്നും പച്ചക്കറി നേരിട്ട് സംഭരിക്കും. വില കുറയുന്നത് വരെ ഹോർട്ടികോർപ്പ് ചന്തകൾ തുടരും. ആഭ്യന്തര പച്ചക്കറി സംഭരണത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.

ഡിസംബര്‍ 29 മുതൽ തമിഴ്നാട്ടിൽ നിന്ന് കൂടുതൽ പച്ചക്കറി എത്തും. ഇരു സംസ്ഥാനങ്ങളും തമ്മിൽ ഇതുസംബന്ധിച്ച് ധാരണയായിട്ടുണ്ട്. തെങ്കാശിയിലെ കർഷകരിൽ നിന്ന് നേരിട്ട് പച്ചക്കറി എടുക്കാനാണ് തീരുമാനം. പച്ചക്കറി കൃഷി വ്യാപകമാക്കാൻ പ്രോത്സാഹനം നൽകുമെന്നും പുതുവർഷത്തിൽ വില കുറയുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *