രണ്ടാം പിണറായി സർക്കാർ പരാജയമെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ വിമർശനം.ഒന്നാം പിണറായി സര്‍ക്കാര്‍ മികച്ചതായിരുന്നു. എന്നാല്‍ തുടര്‍ഭരണത്തില്‍ ആ മികവ് പുലര്‍ത്താനായില്ലെന്നാണ് സമ്മേളനത്തിൽ വിമര്‍ശനമുണ്ടായത്.മുഖ്യമന്ത്രിയുടെ ഓഫീസ് പരാജയമാണ്. മുഖ്യമന്ത്രിയുടെ ഓഫിസിൽ കാര്യങ്ങൾ നോക്കാൻ ആരുമില്ലെന്ന സ്ഥിതിയാണ്. ദൈനംദിന ഭരണത്തിൽ പാർട്ടി ഇടപെടേണ്ട എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെയും അംഗങ്ങൾ വിമർശിച്ചു.
പാർട്ടി -സർക്കാർ ബന്ധത്തെക്കുറിച്ച് സംസ്ഥാന സമിതി അംഗീകരിച്ച നയരേഖയുടെ അടിസ്ഥാനത്തിലാണ്, ഭരണത്തിൽ പാർട്ടി ഇടപെടരുതെന്ന് പ്രതിനിധി സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. ഭരണം നടത്താൻ ചില സഖാക്കളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അക്കാര്യം അവർ നോക്കിയാൽ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊലീസ് പിടിച്ചുപറിക്കാരുടെ സംഘമായി മാറിയെന്ന് കോവളത്തു നിന്നുള്ള പ്രതിനിധി കുറ്റപ്പെടുത്തി. നേരത്തെ കോവിഡ് രൂക്ഷമായിരുന്ന കാലത്ത് സംസ്കാരത്തിന് പൊലീസുകാരി വള ഊരി നല്‍കിയത് മാതൃകയായിരുന്നു. എന്നാല്‍ റെയില്‍വേട്രാക്കില്‍ മരിച്ചയാളുടെ ഫോണ്‍ തട്ടിയെടുത്ത് ഉപയോഗിക്കുന്ന തരത്തിലേക്ക് പൊലീസുകാര്‍ മാറി.
സാധാരണ പാർട്ടിയംഗങ്ങളുടെ കൂടി വിയർപ്പാണ് ഈ സർക്കാർ എന്ന് മനസ്സിലാക്കണമെന്നാണ് ഒരു പ്രതിനിധി തുറന്നടിച്ചത്. വരുന്നത് സഖാക്കളാണെന്ന ബോധ്യം ഉദ്യോഗസ്ഥർക്കുണ്ടാകാൻ വേണ്ട ഇടപെടൽ നടത്തണം. എം.വി.ജയരാജൻ മുഖ്യമന്ത്രിയുടെ ഓഫിസിലുണ്ടായിരുന്ന കാലത്ത് പൊലീസിനെ കുറച്ചെങ്കിലും നിയന്ത്രിക്കാൻ സാധിച്ചിരുന്നു. തദ്ദേശസ്വയംഭരണമന്ത്രി എംവി ഗോവിന്ദനെതിരെയും വിമര്‍ശനമുയര്‍ന്നു. വകുപ്പില്‍ പൂര്‍ണമായും ഉദ്യോഗസ്ഥ ഭരണമാണ്. വകുപ്പ് ഭരണം പൂര്‍ണമായും പരാജയമാണെന്നും, മന്ത്രി വെറും കാഴ്ചക്കാരനായി മാറിയെന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തി.
