പാനൂരിലെ ലീഗ് പ്രവര്ത്തകന് മൻസൂറിന്റെ കൊലപാതകത്തിന് തൊട്ടുമുമ്പുള്ള പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. സംഭവ സ്ഥലത്തിന് തൊട്ടടുത്തായി ചിലർ ഫോണിൽ സംസാരിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇത് കൃത്യത്തിന് മുമ്പുള്ള ഗൂഡാലോചനയാണോ എന്ന് പൊലീസ് പരിശോധിക്കുകയാണ്.ശ്രീരാഗ് അടക്കമുള്ള പ്രതികള്‍ വരുന്നത് ദൃശ്യങ്ങളില്‍ പ്രകടമാണ്. കൊലപാതകം നടന്നതിന്റെ 15 മിനിറ്റ് മുമ്പാണ് ഇത്തരമൊരു കൂടിചേരല്‍ നടന്നത്. ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കും.നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന ദിവസം എട്ടേകാലോട് കൂടിയാണ് ആക്രമണം ഉണ്ടായതെന്നാണ് പൊലീസ് പറയുന്നത്.
7.50 മുതല്‍ മൂക്കില്‍ പീടിക എന്ന സ്ഥലത്ത് പ്രതികൾ ഒത്തുകൂടിയതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഷിനോസിന്റെ മൊബൈല്‍ ഫോണിന്റെ സ്ക്രീന്‍ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. ശ്രീരാഗ്, ജാബിര്‍ തുടങ്ങിയവര്‍ വിളിച്ചതായി ഫോണിലെ കാള്‍ ലിസ്റ്റില്‍ നിന്നും മനസിലാക്കാം. ഷിനോസിനെ നാട്ടുകാരായിരുന്നു പിടിച്ച് പൊലീസില്‍ ഏൽപ്പിച്ചത് . ഈ സമയത്ത് നാട്ടുകാര്‍ കോള്‍ ലിസ്റ്റ് എടുത്തിരുന്നു.
