ജാതി അധിക്ഷേപത്തില്‍ സിപിഎം നേതാവ് എം.എം.മണിയ്ക്ക് മറുപടിയുമായി ദേവികുളം മുന്‍ എംഎല്‍എ എസ്.രാജേന്ദ്രന്‍. തന്റെ ജാതി ഏതാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ ദേവികുളത്ത് ജാതി രാഷ്ട്രീയം കളിച്ചത് സിപിഎം ആണെന്നും എസ്.രാജേന്ദ്രന്‍ പറഞ്ഞു. .

2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്നാറിലടക്കം ജാതി പറഞ്ഞാണ് പാര്‍ട്ടി വോട്ട് പിടിച്ചത്. പറയനും പള്ളനുമെന്നൊക്കെ വിളിച്ച് പറഞ്ഞ് വോട്ടു പിടിച്ചു. മുന്‍കാലങ്ങളില്‍ ഇതുകണ്ടിട്ടുള്ള കാര്യമല്ല. അത് ശരിയല്ലെന്ന് മാത്രമാണ് താന്‍ പറഞ്ഞതെന്നും തനിക്കെതിരേയുള്ള പാര്‍ട്ടി അന്വേഷണ കമ്മിഷന്റെ കണ്ടെത്തലുകളില്‍ ഇല്ലാത്ത കാര്യങ്ങളാണ് പാര്‍ട്ടിയും ചില നേതാക്കളും പറഞ്ഞ് നടക്കുന്നതെന്നും എസ്.രാജേന്ദ്രന്‍ വ്യക്തമാക്കി.

ആരുടെ പ്രസംഗത്തേയും ഭയപ്പെടുന്നില്ല. ആര്‍ക്ക് വേണമെങ്കിലും എന്തുവേണമെങ്കിലും പറയാം. ഇല്ലാത്തത് പറഞ്ഞാല്‍ അതിന് മറുപടി പറയുക തന്നെ ചെയ്യും. ഭയപ്പെടില്ല. പാര്‍ട്ടിക്കെതിരായ വെളിപ്പുടുത്തലുകള്‍ക്കായി ഇന്നലെ വിളിക്കാനിരുന്ന വാര്‍ത്താ സമ്മേളനം പിന്നീട് ഒരു ദിവസത്തേക്ക് മാറ്റിവച്ചത് ചില രേഖകള്‍ ലഭിക്കാത്തതിനാലാണ്. അല്ലാതെ എം.എം.മണിയെ പേടിച്ചിട്ടല്ല. തനിക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് വാര്‍ത്താ സമ്മേളനം വിളിച്ചു പറയുക തന്നെ ചെയ്യും. അതിനെതിരായി എം.എം.മണി പറഞ്ഞാല്‍ അത് പറഞ്ഞുകൊള്ളട്ടെ. താനും കൂടി ഒരു കസേരയിട്ടിരുന്ന് അത് കേട്ടോളാം. അല്ലാതെ താന്‍ ഭയന്ന് പിന്മാറുന്ന ആളല്ലെന്നും എസ്.രാജേന്ദ്രന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *