മുട്ടാർ പുഴയിൽ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒളിവിലായിരുന്ന പിതാവ് സനു മോഹൻ പിടിയിലായി. കർണാടകയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. കൊല്ലൂർ മൂകാംബികയിലെ ലോഡ്ജിൽനിന്നുള്ള സനുവിന്റെ ദൃശ്യങ്ങൾ ലഭിച്ചതിന് പിന്നാലെ കർണാടകയിൽ നടത്തിയ വ്യാപക തിരച്ചിലിനൊടുവിലാണ് ഇയാൾ പിടിയിലായത്. ‍സനുവിനെ രാത്രിയിലോ നാളെ രാവിലെയോ കൊച്ചിയിലെത്തിക്കും.കൊല്ലൂരിൽ ഇയാൾ ആറ് ദിവസത്തോളം ഒളിവിൽ കഴിഞ്ഞെന്നാണ് വിവരം. ഇയാൾ നൽകിയ തിരിച്ചറിയൽ കാർഡിന്റെ അടിസ്ഥാനത്തിൽ വിവരം ഹോട്ടൽ അധികൃതർ പൊലീസിനെ അറിയിക്കുയായിരുന്നു.

ഹോട്ടലിലെ ബില്ലടക്കാൻ ആവശ്യപ്പെട്ടപ്പോഴാണ് സനു മോഹൻ കടന്നുകളഞ്ഞതെന്ന് ഹോട്ടൽ ജീവനക്കാർ പറയുന്നു. ഇന്ന് രാവിലെ 8.45 ഓടെയാണ് സനു മോഹൻ ഹോട്ടലിൽ നിന്ന് കടന്നുകളഞ്ഞത്. ഹോട്ടലിൽ ഉണ്ടായിരുന്ന രണ്ട് ദിവസവും സനു മോഹൻ മാസ്‌ക് ധരിച്ചിരുന്നതായും അധികൃതർ പൊലീസിനോട് പറഞ്ഞു.

സനുമോഹന്‍ സഞ്ചരിച്ചിരുന്ന വാഹനം കോയമ്പത്തൂരില്‍ നിന്ന് കണ്ടെത്തിയിരുന്നു. തമിഴ്‌നാട് പോലീസാണ് ഈ വിവരം അന്വേഷണ സംഘത്തെ വിവരമറിയിച്ചത്.
യാത്ര പൊതുഗതാഗതം മാത്രം ഉപയോഗിച്ചെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് ബസിലുള്‍പ്പെടെ പൊലീസ് പരിശോധന നടത്തുന്നുണ്ട്. കാര്‍ വിറ്റു കിട്ടിയ പണം ഉപയോഗിച്ചാണ് സനു മോഹന്റെ യാത്രയെന്നാണ് പൊലീസ് കരുതുന്നത്.

അതേസമയം, വൈഗയുടെ ശരീരത്തില്‍ നിന്ന് ആല്‍ക്കഹോളിന്റെ അംശം കണ്ടെത്തിയെന്ന വാര്‍ത്ത പൊലീസ് സ്ഥിരീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *