മത വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ മുന്‍ പൂഞ്ഞാര്‍ എംഎല്‍എയും ജനപക്ഷം നേതാവുമായ പിസി ജോര്‍ജിനെതിരെ സ്വമേധയാ കേസെടുത്ത് പാലാരിവട്ടം പോലീസ്. കഴിഞ്ഞ ദിവസം വെണ്ണലയില്‍ വെച്ച് നടത്തിയ പ്രസംഗത്തില്‍ പിസി ജോര്‍ജ് വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ച് 135 A, 295 വകുപ്പുകള്‍ പ്രകാരമാണ് കേസ്. കൂടാതെ സമൂഹത്തില്‍ കലാപത്തിന് ആഹ്വാനം ചെയ്യുന്ന തരത്തിലും പ്രസംഗിച്ചു എന്നാണ് പോലീസ് പറയുന്നത്
അനന്തപുരി ഹിന്ദു മഹാസമ്മേളനത്തില്‍ വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസില്‍ അറസ്റ്റിലായ പിസി ജോര്‍ജിന് ഉപാധികളോടെജാമ്യം അനുവദിച്ചിരുന്നു. എന്നാൽ വിദ്വേഷ പ്രസംഗം പാടില്ല, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത് എന്നീ ജാമ്യ വ്യവസ്ഥകൾ ലംഘിച്ചെന്ന് കാട്ടി ജാമ്യം റദ്ദാക്കാൻ പോലീസ് കോടതിയെ സമീപിക്കാനിരിക്കെയാണ് പുതിയ കേസ്.
ജാമ്യം കിട്ടി പുറത്തിറങ്ങിയ ജോർജ് മാധ്യമങ്ങളോട് പറഞ്ഞത് താൻ പറഞ്ഞതിൽ തന്നെ ഉറച്ചു നിൽക്കുന്നു എന്നാണ്.
എന്തെല്ലാം പറഞ്ഞോ അതില്‍ ഉറച്ച് നില്‍ക്കുന്നു, തെറ്റ് പറ്റി എന്ന് തോന്നു കാര്യങ്ങള്‍ മുന്‍പും പിന്‍വലിച്ചിട്ടുണ്ട്. ഇന്ത്യയെ സ്‌നേഹിക്കാത്തവരുടെ വോട്ട് വേണ്ടെന്ന് പറഞ്ഞ താന്‍ എങ്ങനെ തീവ്രവാദിയാവും എന്ന ചോദ്യവും പിസി ജോര്‍ജ് ഉന്നയിച്ചു. അഭിമന്യു വധക്കേസിന്റെ പശ്ചാത്തലത്തിലായിരുന്നു മുസ്ലീം തീവ്രവാദികളുടെ പിന്തുണ വേണ്ടന്ന് താന്‍ പറഞ്ഞത്. മുസ്ലീം വിഭാഗത്തിലെ ഒരു വിഭാഗം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ തള്ളിപ്പറയുക തന്നെ ചെയ്യും. ഇന്ത്യാ രാജ്യത്തെ സ്‌നേഹിക്കാത്ത ആരുടേയും വോട്ടുകള്‍ വേണ്ടെന്നും പിസി ജോർജ് കൂട്ടിച്ചേര്‍ത്തു.
