നടിയെ ആക്രമിച്ച കേസില്‍ പ്രതി നടന്‍ ദിലീപ് സാക്ഷികളെ സ്വാധീനിച്ചതിനു നേരിട്ടുള്ള തെളിവുകളുണ്ടോയെന്നു കോടതി. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി പരിഗണിക്കവേയാണ് പ്രോസിക്യൂഷനോട് വിചാരണക്കോടതിയുടെ വിമര്‍ശനം.

ദിലീപ് സാക്ഷികളെ സ്വാധീനിച്ചതിന് തെളിവുണ്ടോയെന്ന് കോടതി ചോദിച്ചു. പൊതുജനാഭിപ്രായം നോക്കിയല്ല പ്രവര്‍ത്തിക്കുന്നത്. തെളിവുകളാണ് പ്രധാനം. ആരോപണങ്ങളോട് വ്യക്തമായി ബന്ധപ്പെട്ട തെളിവുകള്‍ ഉണ്ടാക്കണം. പ്രോസിക്യൂഷന്‍ ക്യത്യമായ തെളിവുകളുമായി വരണം. ഏതെങ്കിലും പ്രതികള്‍ സ്വാധീനിക്കാന്‍ ശ്രമിച്ചതായി സാക്ഷികള്‍ വിസ്താരത്തിനിടെ പറഞ്ഞിട്ടുണ്ടോയെന്നും കോടതി പ്രോസിക്യൂഷനോട് ചോദിച്ചു.

രേഖകള്‍ ചോര്‍ന്നുവെന്ന ആരോപണത്തില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്കെതിരെ രൂക്ഷവിമര്‍ശനവും കോടതി ഉന്നയിച്ചു. കോടതിയെ പുകമറയില്‍ നിര്‍ത്താന്‍ ശ്രമിക്കരുത്. പൊലീസ് പ്രോസിക്യൂട്ടറല്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ഓര്‍ക്കണമെന്നും കോടതി വ്യക്തമാക്കി.

ഫോണ്‍റെക്കോര്‍ഡുകള്‍ എങ്ങനെ പുറത്തുപോയെന്ന് ചോദിച്ച കോടതി, ശബ്ദരേഖകള്‍ പുറത്തുപോയത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ തങ്ങള്‍ പുറത്തുകൊടുത്തിട്ടില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ദിലീപ് സമാന്തര ജുഡീഷ്യല്‍ സംവിധാനമുണ്ടാക്കുന്നുവെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.

കോടതിയെ കളങ്കപ്പെടുത്താന്‍ ശ്രമിക്കരുതെന്നും കോതി ആവശ്യപ്പെട്ടു. ഉത്തമബോധ്യത്തോടെയാണ് ഈ കസേരയില്‍ ഇരിക്കുന്നതെന്നും വിചാരണക്കോടതി ജഡ്ജി ചൂണ്ടികാട്ടി.

Leave a Reply

Your email address will not be published. Required fields are marked *