വിദ്വേഷ പ്രസംഗത്തിൽ മുൻ എംഎല്‍എയും ജനപക്ഷം നേതാവുമായ പി സി ജോര്‍ജ്ജിന്റെ ജാമ്യാപേക്ഷ എറണാകുളം ജില്ലാ സെഷന്‍സ് കോടതി വീണ്ടും മാറ്റി. ജാമ്യാപേക്ഷ ബുധനാഴ്ച കോടതി വീണ്ടും പരിഗണിക്കും. കേസ് ഡയറി പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചു.
എറണാകുളം വെണ്ണലയിൽ ക്ഷേത്രത്തിൽ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തി ജോർജിനെതിരെ കേസെടുത്തത്. എന്നാൽ സർക്കാർ നടപടി രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ആണെന്നാണ് ജോർജിന്റെ വാദം. അത് കൊണ്ട് തന്നെ തനിക്ക് ജാമ്യം വേണമെന്നും ആവശ്യപ്പെടുന്നു. കേസില്‍ തന്റെ അറസ്റ്റ് തടഞ്ഞ് ഇടക്കാല ഉത്തരവ് വേണമെന്ന പി സി ജോര്‍ജിന്റെ ആവശ്യം കോടതി
നേരത്തെ തള്ളിയിരുന്നു.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കര മണ്ഡലത്തിലെ വെണ്ണല മഹാദേവ ക്ഷേത്രത്തില്‍ സപ്താഹ യജ്ഞത്തിന്റെ സമാപനപരിപാടിയില്‍ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് പി സി ജോര്‍ജ്ജിനെതിരെ പാലാരിവട്ടം പോലീസ് സ്വമേധയാ കേസെടുത്തത്.
അനന്തപുരി ഹിന്ദു മഹാസമ്മേളനത്തില്‍ വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസില്‍ അറസ്റ്റിലായ പിസി ജോര്‍ജിന് ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. വിദ്വേഷ പ്രസംഗം പാടില്ല, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത് എന്നീ വ്യവസ്ഥകളോടെയാണ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി ജാമ്യം അനുവദിച്ചത്. എന്നാല്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ തന്റെ പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നെന്നാണ് മാധ്യമങ്ങളോട് പിസി ജോര്‍ജ് പറഞ്ഞത്.
