പാർട്ടി ഫണ്ട് നൽകാത്തതിനെ ചൊല്ലി തിരുവല്ലയിലെ മന്നംകരച്ചിറയിൽ സിപിഐ ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഹോട്ടൽ അടിച്ചു തകർത്തു. സിപിഐ മന്നംകരചിറ ബ്രാഞ്ച് സെക്രട്ടറി കുഞ്ഞുമോനെതിരെയാണ് പരാതി. മന്നംകരചിറ ജംഗ്ഷന് സമീപമുള ശ്രീമുരുകൻ ഹോട്ടലാണ് തകര്‍ത്തത്. കടയുടമയെയും ഭാര്യയെയും ബ്രാഞ്ച് സെക്രട്ടറി അസഭ്യം പറഞ്ഞെന്നും ആക്ഷേപമുണ്ട്.കഴിഞ്ഞ ദിവസം വൈകിട്ട് ഏഴു മണിയോടെ ആയിരുന്നു സംഭവം. കട നടത്തിപ്പുകാരും നെയ്യാറ്റിൻകര സ്വദേശികളുമായ മുരുകൻ, ഉഷ ദമ്പതിമാർക്കാണ് മർദ്ദനമേറ്റത്. ബ്രാഞ്ച് സെക്രട്ടറിയും മന്നംകരച്ചിറ ജംഗ്ഷനിലെ ഓട്ടോ ഡ്രൈവറുമായ കുഞ്ഞുമോന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് ആക്രമിച്ചതെന്ന് ദമ്പതിമാർ പറഞ്ഞു.ഹോട്ടലിലെ പാത്രങ്ങളും ഗ്യാസ് സിലിണ്ടറുമടക്കം പ്രവര്‍ത്തര്‍ എടുത്തു പുറത്തിട്ടതായും പരാതിയിലുണ്ട്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് 500 രൂപ പിരിവ് നല്‍കണമെന്ന് കടയില്‍ ചെന്ന് ബ്രാഞ്ച് സെക്രട്ടറി അടക്കമുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത്രയും തുക നല്‍കാന്‍ ഇല്ലെന്നും കൈയിലുള്ള പണം തരാനേ നിര്‍വഹമുള്ളു എന്നുമായിരുന്നു കടയുടമയുടെ മറുപടി. അന്ന് പക്ഷേ ഇത്തരം പ്രശ്‌നങ്ങളുണ്ടായിരുന്നില്ല.

സിപിഐ സമ്മേളനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഫണ്ട് ചോദിച്ച് പ്രവര്‍ത്തകര്‍ വീണ്ടും എത്തിയതിന് പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്തും ഫണ്ട് നല്‍കാന്‍ വിസമ്മതിച്ചത് സംബന്ധിച്ച് തര്‍ക്കം ഉടലെടുക്കുകയായിരുന്നു. മുന്‍വൈരാഗ്യം വച്ച് തന്നെയും ഭാര്യയേയും പ്രവര്‍ത്തകര്‍ അസഭ്യം വിളിച്ചതായി ദമ്പതികള്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *