സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുന്ന പാകിസ്ഥാനില്‍ ഇന്ധനവില കുത്തനെ വര്‍ദ്ധിപ്പിക്കുന്നു. നിലവില്‍ വന്നത് ലിറ്റര്‍ ഒന്നിന് മുപ്പതു രൂപയുടെ വര്‍ധന. ഇതോടെ പെട്രോളിന്റെ ചില്ലറ വില്പന വില ലിറ്ററിന് 180 പാകിസ്താനി രൂപയാകും. ഡീസലിന്റെ വിലയിലും 25 ശതമാനത്തിന്റെ കുതിപ്പുണ്ടായി. ഇന്ധന വിലക്ക് പുറമെ വൈദ്യുതി നിരക്കും യൂണിറ്റ് ഒന്നിന് ഏഴു രൂപ കൂട്ടാന്‍ തീരുമാനമുണ്ടായി. ഇതിന് പുറമേ മണ്ണെണ്ണയ്ക്കും മുപ്പത് രൂപ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇതോടെ മണ്ണെണ്ണ 155.56 രൂപയായും ഉയര്‍ന്നു.

കടക്കെണിയില്‍ നിന്ന് കരകയറാന്‍ ഐഎംഎഫിന്റെ നിബന്ധനകള്‍ക്ക് വഴങ്ങിയാണ് പാകിസ്ഥാന്‍ രാജ്യത്തെ ഇന്ധന, വൈദ്യുതി നിരക്കുകള്‍ കുത്തനെ കൂട്ടുന്നത്.

വില വര്‍ദ്ധിപ്പിക്കുകയല്ലാതെ സര്‍ക്കാരിന് മറ്റ് മാര്‍ഗമില്ലെന്നും, അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) പരിപാടിയുടെ പുനരുജ്ജീവനം ഉറപ്പാക്കാനാണ് തീരുമാനമെന്നും ഇസ്ലാമാബാദില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ധനമന്ത്രി പറഞ്ഞു. വില വര്‍ദ്ധിപ്പിച്ചിട്ടു പോലും ഡീസല്‍ വിലയില്‍ ലിറ്ററിന് 56 രൂപ നഷ്ടം നേരിടുന്നുണ്ടെന്ന് പാക് മന്ത്രി പറഞ്ഞു. ഇതോടെ ഇനിയും നിരക്ക് കൂട്ടേണ്ടി വരുമെന്ന മുന്നറിയിപ്പും സര്‍ക്കാര്‍ നല്‍കുന്നുണ്ട്. അടുത്ത മാസം അവതരിപ്പിക്കുന്ന വാര്‍ഷിക ബജറ്റിന് മുമ്പ് ധനക്കമ്മി കുറയ്ക്കുന്നതിന് എണ്ണ, ഊര്‍ജ മേഖലകളിലെ സബ്‌സിഡി പിന്‍വലിക്കാനുള്ള കരാറിന്റെ ഭാഗമായിട്ടാണ് വിലവര്‍ദ്ധന നടപ്പിലാക്കുന്നത്.

അടുത്തിടെ അധികാരം നഷ്ടപ്പെട്ട ഇമ്രാന്‍ ഖാന്‍ അധികാരത്തിലിരുന്ന അവസാന നാളുകളില്‍ പണപ്പെരുപ്പം ഇരട്ട അക്കത്തിലെത്തിയതോടെ എണ്ണയ്ക്ക് സബ്‌സിഡി നല്‍കിയിരുന്നു. ഇതാണ് ഇപ്പോള്‍ ഗുരുതര സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായത്.

Leave a Reply

Your email address will not be published. Required fields are marked *