ആറന്മുളയില്‍ ഭാര്യയും മകളും തീപ്പൊളളലേറ്റ് മരിച്ച കേസില്‍ത്തില്‍ ഭര്‍ത്താവ് അറസ്റ്റിലായി. ആറന്‍മുള പോലിസ് സ്റ്റേഷന്‍ പരിധിയില്‍ ഇടയാറന്‍മുള നോര്‍ത്ത് കോഴിപ്പാലത്ത് ശ്രീവൃന്ദത്തില്‍ വിനീതാണ് അറസ്റ്റിലായത്. ബധിരയും മൂകയുമായ ഭാര്യ ശ്യാമ (28), മകള്‍ മൂന്നുവയസ്സുകാരി ആദിശ്രീ (4) എന്നിവരാണ് മരണപ്പെട്ടത്.

ബധിരനും മൂകനുമായ വിനീതിനെതിരേ സ്ത്രീധന പീഡനം, ആത്മഹത്യാ പ്രേരണ എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുളളത്. ശ്യാമയുടെ അച്ഛന്‍ നല്‍കിയ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പത്തനംതിട്ട ഡിവൈഎസ്പി എസ് നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കേസില്‍ വിനീതിന്റെ മാതാപിതാക്കളും പ്രതികളാണ്.

മെയ് ആറിനാണ് ശ്യാമയെയും മകളെയും വീട്ടില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. ചികില്‍സയിലിരിക്കെ മെയ് 12ന് ആദിശ്രീയും 13ന് ശ്യാമയും മരിച്ചു. മകള്‍ ആദിശ്രീക്ക് സംസാര ശേഷി ഉണ്ടായിരുന്നെങ്കിലും പൂര്‍ണമായും മൊഴിയെടുക്കാന്‍ പോലിസിന് കഴിഞ്ഞിരുന്നില്ല. അഗ്നി ബാധയില്‍ പരുക്കേറ്റിരുന്ന ഭര്‍ത്താവും മാതാപിതാക്കളും നേരത്തെ ആശുപത്രി വിട്ടിരുന്നു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് പിന്നാലെ ശ്യാമയുടെ പിതാവ് പോലീസിനെ സമീപിക്കുകയായിരുന്നു.

വിവാഹം കഴിഞ്ഞ് ആറ് വര്‍ഷം പിന്നിട്ടെങ്കിലും പലപ്പോഴും സ്ത്രീധനത്തിന്റെ പേരില്‍ പണമാവശ്യപ്പെട്ട് വിനീത് തന്നെ സമീപിച്ചിരുന്നതായി ശ്യാമയുടെ പിതാവിന്റെ പരാതിയില്‍ പറയുന്നു. വിനിതീന്റെ മാതാപിതാക്കള്‍ക്കെതിരേയും പരാതിയില്‍ പരാമര്‍ശമുണ്ടായിരുന്നു. എന്നാല്‍, പോലിസിന് പരാതി ലഭിച്ചതിന് പിന്നാലെ വിനീതും മാതാപിതാക്കളും ഒളിവില്‍ പോയി. കേരളം വിട്ട ഇവര്‍ ആന്ധ്രാപ്രദേശിലും തമിഴ്നാട്ടിലും ഒളിവില്‍ കഴിഞ്ഞു. അതിനിടെ വിനീത് നാട്ടിലെത്തിയതായി വിവരം ലഭിച്ച പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *