മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനകത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ച സംഭവത്തില്‍ ഡിജിസിഎയ്ക്ക് റിപ്പോര്‍ട്ട് നല്‍കി ഇന്‍ഡിഗോ വിമാനക്കമ്പനി. വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി പിണറായി വിജയനെ ആക്രമിക്കാന്‍ ശ്രമിച്ചതായി സൂചനയില്ലെന്ന് ഇന്‍ഡിഗോ വൃത്തങ്ങള്‍ അറിയിച്ചു. ചട്ടം നോക്കുകയാണെങ്കില്‍ പ്രതിഷേധക്കാരേക്കാള്‍ അവരെ പിടിച്ചു തള്ളിയ എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്റെ പ്രവൃത്തിയാണ് ഗൗരവമേറിയതെന്നാണ് ഇന്‍ഡിഗോ വൃത്തങ്ങള്‍ പറയുന്നത്.

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച സമയത്ത് വിമാനത്തിന്റെ വാതില്‍ തുറന്നിരുന്നുവെന്നാണ് വിമാനം പറത്തിയ പൈലറ്റ് ഇന്‍ഡിഗോ അധികൃതര്‍ക്കു കൈമാറിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

വാതില്‍ തുറന്നിരുന്നുവെന്ന് വ്യക്തമായതോടെ, പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച കുറ്റത്തിന്റെ കാഠിന്യം കുറയുമെന്നാണു സൂചന. വാതിലിന് തൊട്ടടുത്താണ് മുഖ്യമന്ത്രിയുണ്ടായിരുന്നതെന്നും കുറച്ച് സെക്കന്‍ഡുകള്‍ മാത്രമാണ് പ്രതിഷേധമുണ്ടായതെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്.

വിമാനം നിലത്തിറക്കിയതിന് തൊട്ടുപിന്നാലെ സീറ്റ് ബെല്‍റ്റ് ഊരാന്‍ സന്ദേശം നല്‍കി. വാതില്‍ തുറന്നശേഷം മുദ്രാവാക്യം വിളിച്ചതിനാല്‍ ഇത് വിമാനവുമായി ബന്ധപ്പെട്ട നിയമങ്ങളല്ല, വിമാനത്താവളത്തിലെ നിയമങ്ങളാവും ബാധകമാവുക. പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ക്യാബിന്‍ ക്രൂ ശാന്തമാക്കാന്‍ ശ്രമിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *