വൃക്ക മാറ്റിവെച്ച രോഗി മരിച്ച സംഭവത്തിൽ ഡോക്ടർമാർക്കല്ലാതെ മറ്റാർക്കാണ് ഉത്തരവാദിത്തമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്.അവയവമാറ്റ ശസ്ത്രക്രിയ വൈകിയ സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്കെതിരേയല്ലാതെ മറ്റാര്‍ക്കെതിരേയാണ് നടപടി എടുക്കേണ്ടതെന്ന് മന്ത്രി ചോദിച്ചു.കാലാകാലങ്ങളായി തുടർന്നുവരുന്ന രീതികൾ ആ നിലയിൽ മുന്നോട്ട് പോകാൻ അനുവദിക്കില്ല. സമരത്തിലേക്ക് പോകുമെന്ന് പറയുന്നത് എന്ത് സമീപനമാണ്? ഒരു സംഭവം നടന്നാൽ സ്വീകരിക്കുന്ന സസ്പെൻഷൻ ശിക്ഷാ നടപടിയില്ല. എന്നാൽ അത് സ്വീകരിക്കാൻ കഴിയില്ലെന്ന് പറഞ്ഞ് സമരത്തിലേക്ക് പോകുന്നത് അംഗീകരിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.സംഭവത്തിൽ അന്വേഷണ വിധേയമായാണ് രണ്ട് ഡോക്ടർമാരെ സസ്പൻഡ് ചെയ്തത്. സമഗ്രമായ, വിശദമായ അന്വേഷണം നടത്തുന്നതിന് മെഡിക്കൽ വിദ്യാഭാസ വകുപ്പിൻ്റെ അഡീഷണൽ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സർക്കാരിനെയും ആരോഗ്യവകുപ്പിനെയും സംബന്ധിച്ച് സർക്കാർ ആശുപത്രികളിൽ ചികിത്സ തേടുന്ന ഓരോ വ്യക്തിയും പ്രധാനപ്പെട്ടവരാണ്. ഓരോ വ്യക്തിയുടെയും ജീവൻ പ്രധാനപ്പെട്ടതാണ്. ഇതിൽ വളരെ കർശനമായ, കൃത്യമായ അന്വേഷണം നടത്തും. അന്വേഷണ റിപ്പോർട്ടിന്മേൽ തുടർ നടപടികൾ സ്വീകരിക്കും. അതിൽ മാറ്റമില്ല.ആളുകളുടെ ജീവന് വിലയില്ലാത്ത രീതിയിൽ മുന്നോട്ടുപോകാൻ കഴിയില്ല. സർക്കാർ ആശുപത്രികൾ ജനങ്ങളുടെ ആശുപത്രികളാണ്. അപ്പോൾ ജനങ്ങൾക്ക് മികച്ച സേവനം നൽകണം. അതിനാണ് ആരോഗ്യവകുപ്പ് ശ്രമം. തിരുവനന്തപുരം മെഡിക്കൽ കോളജിൽ സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്. അത് നടത്തുന്നില്ലെങ്കിൽ സർക്കാർ നടപടികൾ സ്വീകരിക്കും. വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ വൈകുകയും പിന്നീട് രോഗി മരിക്കുകയും ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് മെഡിക്കല്‍ കോളേജിലെ യൂറോളജി, നെഫ്രോളജി വിഭാഗം മേധാവികളെ തിങ്കളാഴ്ച സസ്‌പെന്‍ഡ് ചെയ്തിരുന്നു. ശസ്ത്രക്രിയാ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തില്‍ പാളിച്ചയുണ്ടായെന്ന പ്രാഥമിക നിഗമനത്തിലാണ് നടപടി എടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *