എകെജി സെന്‍റിറിന് നേരെ ആക്രമണം നടത്താൻ വിഡ്ഢികളല്ല കോണ്‍ഗ്രസുകാരെന്ന് കോണ്‍ഗ്രസ് നേതാവ് ടി സിദ്ദിഖ് എംഎല്‍എ.സംസ്ഥാന കമ്മിറ്റി ഓഫീസിനു നേരെയുള്ള ആക്രമണം അങ്ങേയറ്റം അപലപനീയമാണെന്നും കുറ്റക്കാരെ എത്രയും വേഗം പിടികൂടണമെന്നും സിദ്ധിഖ് പറഞ്ഞു സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിനു തീയിട്ടത്‌ പോലെയോ, കോടിയേരി ബാലകൃഷ്ണന്റെ വീടിനും‌ നേരെ നടന്ന അക്രമണത്തിന്റേത്‌ പോലെയോ ആളെ കിട്ടാതെ പോകരുത്‌, പ്രതികളെ എത്രയും വേഗം പിടികൂടണമെന്ന് ടി സിദ്ദിഖ് പരിഹസിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എംഎല്‍എയുടെ പ്രതികരണം

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസ്‌ അക്രമണം അങ്ങേയറ്റം അപലപനീയമാണു. കുറ്റക്കാരേയും ആസൂത്രകരേയും എത്രയും പെട്ടെന്ന് പിടിക്കുകയും തക്കതായ ശിക്ഷ വാങ്ങി നൽകുകയും വേണം. ആഭ്യന്തര വകുപ്പിന്റെ മൂക്കിനു താഴെ പോലീസ്‌ കാവൽ നിൽക്കുന്ന എകെജി സെന്ററിനു പോലും സുരക്ഷയൊരുക്കാൻ കഴിയാത്ത സർക്കാർ എന്ന് ആളുകൾ അടക്കം പറയുമ്പോൾ പ്രതികളെ പിടിച്ച്‌ സത്യം പുറത്ത്‌ കൊണ്ട്‌ വരാൻ സർക്കാറിനു കഴിയണം. സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിനു തീയിട്ടത്‌ പോലെയോ, കോടിയേരി ബാലകൃഷ്ണന്റെ വീടിനും‌ നേരെ നടന്ന അക്രമണത്തിന്റേത്‌ പോലെയോ ആളെ കിട്ടാതെ പോകരുത്‌.

രാഹുൽ ഗാന്ധിയുടെ ഓഫീസിനു നേരെ അക്രമിച്ചിട്ട്‌ പോലും കോൺഗ്രസുകാർ അക്രമം അഴിച്ച്‌ വിടുകയോ സിപിഎം ഓഫീസുകൾ തകർക്കുകയോ ചെയ്യാതിരുന്നത്‌ കോൺഗ്രസിന്റെ നിലപാട്‌ അക്രമം അല്ലാത്തത്‌ കൊണ്ട്‌ തന്നെയാണ്. ബോംബ്‌ രാഷ്ട്രീയവും വടിവാൾ രാഷ്ട്രീയവും കേരളത്തിൽ പയറ്റുന്നത്‌ ആരാണെന്ന് നമുക്കറിയാവുന്നതാണു. സംഘടിതമായി വന്ന് കെപിസിസി ഓഫീസ്‌ അക്രമിച്ചപ്പോഴും ബഹുമാന്യനായ പ്രതിപക്ഷ നേതാവിന്റെ വീട്‌ അക്രമിച്ചപ്പോഴും എകെജി സെന്റർ അവിടെ തന്നെ ഉണ്ടായിരുന്നു. അതി വൈകാരികമായി മുദ്രാവാക്യം വിളിച്ച്‌ നീങ്ങിക്കൊണ്ടിരുന്ന അണികളെ ഒരു കല്ലെടുത്തെറിയാൻ പോലും പാർട്ടി അനുവദിച്ചില്ല. ജനാധിപത്യത്തിൽ അതിന്റെ ആവശ്യം ഇല്ല എന്ന് കോൺഗ്രസിനറിയാം. ഇന്ന് രാഹുൽ ഗാന്ധി വയനാട്ടിൽ എത്തുമ്പോൾ കേരളം മാത്രമല്ല; ഇന്ത്യ ഒന്നാകെ അദ്ദേഹത്തെ ഉറ്റ്‌ നോക്കുമ്പോൾ ഇങ്ങനെയൊരു അബദ്ധം ചെയ്യാൻ മാത്രം വിഡ്ഡികളല്ല കോൺഗ്രസുകാർ. ഇന്നലെ രാത്രി എകെജി സെന്ററിൽ പടക്കം പൊട്ടിയാൽ രാഷ്ട്രീയമായി ആർക്കാണു നേട്ടം എന്ന് മിന്നൽ ഷിബുമാരുടെ പ്രതികരണത്തിൽ നിന്ന് ബോധ്യമാകുന്നുണ്ട്‌. അത്‌ കൊണ്ട്‌ എത്രയും പെട്ടെന്ന് പ്രതിയെ പിടിച്ച്‌ നിയമത്തിനു മുന്നിൽ കൊണ്ട്‌ വരണമെന്ന് മറ്റാരേക്കാളും കോൺഗ്രസ്‌ ആഗ്രഹിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *