കണ്ണൂര്‍ ഡിപ്പോ യാര്‍ഡ് ഉദ്ഘാടനത്തിന് എത്തിയ ആന്റണി രാജുവിനെ ബഹിഷ്‌കരിച്ച് സിഐടിയു. സംഘടനകള്‍ക്ക് എതിരായ മന്ത്രിയുടെ പ്രസ്താവനയ്ക്ക് എതിരെയാണ് പ്രതിഷേധം. കെഎസ്ആര്‍ടിസിയിലെ സിഐടിയു അംഗീകൃത യൂണിയനായ കെഎസ്ആര്‍ടി ഇഎ ആണ് മന്ത്രിയെ ബഹിഷ്‌കരിച്ചത്. മന്ത്രിയെത്തിയ പരിപാടിയില്‍ കെഎസ്ആര്‍ടിസി സിഐടിയു ജീവനക്കാര്‍ പങ്കെടുത്തില്ല. പ്രതിഷേധങ്ങളുടെ സാഹചര്യത്തില്‍ മന്ത്രിക്ക് കണ്ണൂരില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.

പ്രതിപക്ഷ സംഘടനകളും മന്ത്രിയെ ബഹിഷ്‌കരിക്കും എന്ന് അറിയിച്ചിട്ടുണ്ട്. മന്ത്രി ആന്റണി രാജു സംഘടനകള്‍ക്കെതിരെ നടത്തുന്ന പ്രസ്താവനകളാണ് യൂണിയനുകളെ ചൊടിപ്പിച്ചത്. കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കാനുള്ള സാധ്യത പരിമിതമാണെന്ന് നേരത്തെ തന്നെ മന്ത്രി വ്യക്തമാക്കിയതാണ്. യൂണിറ്റ് തലത്തില്‍ യൂണിയന്‍ നേതാക്കള്‍ക്ക് പ്രൊട്ടക്ഷന്‍ നല്‍കേണ്ടിവരുന്ന മറ്റൊരു സ്ഥാപനവും ഇല്ലെന്ന് പറഞ്ഞ് തൊഴിലാളി യൂണിയനുകളെ മന്ത്രി നിശിതമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. കെഎസ്ആര്‍ടിസി സ്വിഫ്റ്റ് രൂപീകരണവും, സാമ്പത്തിക പ്രതിസന്ധിയും തുടര്‍ന്നുള്ള തര്‍ക്കങ്ങളുമാണ് ഇപ്പോള്‍ മന്ത്രിക്കെതിരായ ബഹിഷ്‌കരണത്തിലേക്ക് വരെ എത്തിച്ചത്.

ഇന്ധന വില വര്‍ധനവ് ഉണ്ടായിരുന്നില്ലെങ്കില്‍ കെഎസ്ആര്‍ടിസി ലാഭത്തിലാകുമായിരുന്നെന്ന് മന്ത്രി പറഞ്ഞു. സാമ്പത്തിക പരിമിതികള്‍ക്കിടയിലും കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണം നടപ്പിലാക്കി. കെഎസ്ആര്‍ടിസിയെ നിലനിര്‍ത്താനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. സ്വിഫ്റ്റ് കെഎസ്ആര്‍ടിസിയുടെ തന്നെ ഭാഗമാണ്. വായ്പ ലഭ്യമാക്കാനുള്ള ഒരു സംവിധാനമായാണ് സ്വിഫ്റ്റ് സ്ഥാപിച്ചതെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *