നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ വ്യാജ തെളിവുണ്ടാക്കിയെന്ന മുന്‍ ജയില്‍ ഡി ജി പി ആര്‍ ശ്രീലേഖയുടെ ആരോപണങ്ങള്‍ക്കെതിരെ സംവിധായകന്‍ ബാലചന്ദ്രകുമാര്‍. ശ്രീലേഖ ദിലീപിനെ രക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും, അതിനുവേണ്ടി തിരക്കഥയുണ്ടാക്കുകയാണെന്നും ബാലചന്ദ്രകുമാര്‍ പ്രതികരിച്ചു. പറഞ്ഞ കാര്യങ്ങള്‍ സാധൂകരിക്കുന്ന തരത്തിലുള്ള തെളിവെന്തെങ്കിലുമുണ്ടെങ്കില്‍ പുറത്തുവിടട്ടെയെന്നും സംവിധായകന്‍ ചൂണ്ടികാട്ടി.

സര്‍വീസില്‍ നിന്ന് വിരമിക്കാന്‍ കാത്തുനില്‍ക്കുകയായിരുന്നു ശ്രീലേഖ. കേരള പൊലീസിനെ മോശക്കാരക്കാന്‍ ഗൂഢാലോചന നടത്തുകയാണ്. ദിലീപിനെതിരെ മാധ്യമ സമ്മര്‍ദ്ദമെന്ന ശ്രീലേഖയുടെ വാദം ബാലിശം. നടന്റെ ഇമേജ് കൂട്ടാനാണ് ഇപ്പോഴത്തെ ശ്രമങ്ങളെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.

ഉദ്യോഗസ്ഥര്‍ കേസ് പലപ്പോഴും നീട്ടി കൊണ്ടുപോകുന്നതായി ദിലീപ് ആരോപിച്ചിട്ടുണ്ട്. എന്നാല്‍ ദിലീപാണ് കേസ് പലപ്പോഴും നീട്ടി കൊണ്ടുപോവാന്‍ കാരണമായിട്ടുളളത്. ഇപ്പോള്‍ ഈ കേസ് നീട്ടി കൊണ്ടുപോവാനുളള ഒരു പദ്ധതിയുടെ ഭാഗമാണോ ആര്‍ ശ്രീലേഖയുടെ ഈ തുറന്നുപറച്ചില്‍ എന്ന് സംശയമുണ്ട്. ഇതൊരു വെളിപ്പെടുത്തലായി കരുതുന്നില്ല. ചില ആരോപണങ്ങള്‍ മാത്രമാണ്. ഇക്കാര്യങ്ങള്‍ ആര്‍ ശ്രീലേഖയിലൂടെ സമൂഹത്തിലേക്ക് കൊണ്ടുവന്ന് അത്തരത്തില്‍ ഒരു അവസ്ഥ സംജാതമാക്കിയെടുക്കുന്നതിലേക്ക് വേണ്ടിയുളള പ്രതിയുടെ നീക്കമാണോയെന്ന് സംശയിക്കുന്നുവെന്ന് ബാലചന്ദ്ര കുമാര്‍ പറഞ്ഞു.

ആത്മാര്‍ത്ഥയുളള പൗരന്‍ ആയിരുന്നില്ലെങ്കില്‍ സര്‍വ്വീസിലിരിക്കുമ്പോള്‍ എന്തുകൊണ്ട് ഇതൊന്നും വെളിപ്പെടുത്തിയില്ല. തനിക്ക് നിയമത്തിന്റെ പരിജ്ഞാന കുറവുളളതുകൊണ്ടാണ് വെളിപ്പെടുത്താന്‍ വൈകിയത്. സര്‍വ്വീസില്‍ നിന്ന് ഇറങ്ങി ഒന്നര വര്‍ഷത്തിന് ശേഷമുളള ഇത്തരത്തിലൊരു തുറന്നുപറച്ചിലിന് പിന്നില്‍ പ്രത്യേക അജണ്ടയുണ്ട്. വെളിപ്പെടുത്താന്‍ വൈകിയതിന്റെ കാരണം വ്യകതമാക്കിയിരുന്നെങ്കില്‍ കാണുന്നവര്‍ക്ക് കുറച്ചു കൂടി വ്യകതമായിരുന്നേനെ. അവര്‍ ആത്മാര്‍ഥമായിട്ടാണെങ്കില്‍ ദിലീപിനോട് ഇതുവരെ ഹാജരാകാത്ത രണ്ട് ഫോണുകള്‍ ഹാജരാക്കാന്‍ പറയണം. തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ എന്തിന് ഇതെല്ലാം ഒളിച്ചുവെക്കണം. സാക്ഷികളെ എന്തിന് സ്വാധീനിക്കണം ആ ചോദ്യങ്ങളെല്ലാം ദിലീപിനോട് അവര്‍ ചോദിക്കണം.

ആര്‍ ശ്രീലേഖ പറഞ്ഞ കാര്യങ്ങളില്‍ തുടരന്വേഷണത്തിന്റെ സാധ്യത തീര്‍ച്ചയായും ഉണ്ട്. ഏതൊരു വ്യക്തിയായാലും സംസ്ഥാനത്തെ നിയമസംവിധാനം കൂട്ടമായി നിന്നുകൊണ്ട് ഒരു വ്യക്തിക്കെതിരെ കൃത്രിമമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അത് അന്വേഷിക്കപ്പെടേണ്ടതുണ്ട്. ഗൂഡാലോചന നടന്നിട്ടുണ്ടോ,ഏതെങ്കിലും ഉദ്യോഗസ്ഥന് ദിലീപിനോട് എന്തെങ്കിലും പ്രത്യേക ശത്രുത ഉണ്ടോയെന്നുമെല്ലാം കണ്ടെത്തണം. ഇത് അന്വേഷിക്കപ്പെടേണ്ടത് തന്നെയാണ്”. ബാലചന്ദ്ര കുമാര്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *