നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതിയായ എറണാകുളം സബ്ജയിലില്‍ കഴിയുന്ന പള്‍സര്‍ സുനിയെ തൃശ്ശൂരിലെ സര്‍ക്കാര്‍ മാനസികാരോഗ്യകേന്ദ്രത്തിലാക്കി. എറണാകുളം സബ്ജയിലില്‍ നിന്ന് ചൊവ്വാഴ്ച വൈകീട്ടോടെയാണ് സുനിയെ ഇവിടെയെത്തിച്ചത്. തുടര്‍ന്ന് ചികിത്സയ്ക്കായി പ്രവേശിപ്പിച്ചെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കേസില്‍ ജാമ്യ ഹര്‍ജി സുപ്രീം കോടതിയും തള്ളിയതിന് ശേഷമാണ് സുനിയുടെ മാനസികാരോഗ്യസ്ഥിതി മോശമായതെന്നാണ് വിവരം.

അഞ്ചുവര്‍ഷമായി ജയിലില്‍ കഴിയുന്ന പള്‍സര്‍ സുനി ജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ആരോഗ്യനില മോശമാണെന്ന കാരണം കാണിച്ചാണ് കോടതിയെ സമീപിച്ചത്. ഈ ഹര്‍ജി ജൂലായ് 13-ന് തള്ളി. ഹര്‍ജി ഹൈക്കോടതിയില്‍ സമര്‍പ്പിക്കാനായിരുന്നു സുപ്രീംകോടതി നിര്‍ദേശിച്ചത്. 2017 ഫെബ്രുവരി ഇരുപത്തിമൂന്നിനാണ് പള്‍സര്‍ സുനിയെ അറസ്റ്റ് ചെയ്തത്.

പള്‍സര്‍ സുനി കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ആള്‍ ആണെന്നും അതുകൊണ്ടു ജാമ്യം അനുവദിക്കാനാവില്ലെന്നുമാണു ജസ്റ്റിസ് അജയ് രസ്തോഗി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയത്. ജയിലില്‍ കഴിയുന്ന കേസിലെ ഏക പ്രതിയാണു താനെന്നും കേസിന്റെ വിചാരണ ഇനിയും വൈകുമെന്നും ചൂണ്ടിക്കാട്ടിയാണു സുനി ജാമ്യാപേക്ഷ നല്‍കിയത്. നടിയെ ആക്രമിച്ച കേസില്‍ 2017 ഫെബ്രുവരി 23നാണ് പള്‍സര്‍ സുനി അറസ്റ്റിലായത്.

Leave a Reply

Your email address will not be published. Required fields are marked *