അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ വെച്ച് കുത്തേറ്റ ഇന്ത്യന്‍ വംശജനായ പ്രശസ്ത ആംഗലേയ സാഹിത്യകാരന്‍ സല്‍മാന്‍ റഷ്ദിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. റുഷ്ദിയെ വെന്റിലേറ്ററില്‍ നിന്ന് മാറ്റിയതായും ഡോക്ടര്‍മാരോട് സംസാരിച്ചതായും അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അദ്ദേഹം തീവ്രപരിചരണ വിഭാഗത്തില്‍ തുടരും. വെള്ളിയാഴ്ച ന്യൂയോര്‍ക്കിലെ ഷട്ടോക്വ ഇന്‍സ്റ്റിറ്റിയൂഷനില്‍ പ്രസംഗിക്കാനെത്തിയ റുഷ്ദിയെ ന്യൂജഴ്‌സി സ്വദേശിയായ ഹാദി മതാര്‍(24) കുത്തിവീഴ്ത്തുകയായിരുന്നു.

ന്യൂയോര്‍ക്കിലെ ഷടോക്വ ഇന്‍സ്റ്റിറ്റിയൂഷനില്‍ പ്രഭാഷണത്തിനെത്തിയപ്പോഴായിരുന്നു റുഷ്ദിക്ക് നേരെ ആക്രമണമുണ്ടായത്. അറസ്റ്റിലായ യുവാവ് ഇറാന്‍ സൈന്യമായ ഇസ്ലാമിക് റവല്യൂഷനറി ഗാര്‍ഡ് കോറിന്റെ ആരാധകനാണെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇയാളുടെ ഫെയ്സ്ബുക്ക് പോസ്റ്റുകള്‍ ഉള്‍പ്പടെ പരിശോധിച്ചതില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്.

അതേസമയം പ്രതി കോടതിയില്‍ കുറ്റം നിഷേധിച്ചു. തുടര്‍ന്ന് ഇയാളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ഹാദി മാതാറിനെ സ്റ്റേറ്റ് പോലീസ് ജെയിംസ്ടൗണില്‍ നിന്ന് ചൗതൗക്വാ കൗണ്ടി ജയിലിലേക്ക് കൊണ്ടുപോയി. ഇയാളുടെ മാതാവിനെയും കോടതിയില്‍ ഹാജരാക്കിയിരുന്നു. ഹാദി മതാറിന് എതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്.

1988 ല്‍ പുറത്തിറങ്ങിയ റഷ്ദിയുടെ സത്താനിക് വേഴ്‌സസ് എന്ന പുസ്തകം മത നിന്ദയുടെ പേരില്‍ വലിയ വിവാദമായിരുന്നു. ഇതേ തുടര്‍ന്ന് ഇറാന്റെ ആത്മീയാചാര്യനായ ആയുത്തള്ള ഖൊമേനി റഷ്ദിയെ വധിക്കാനായി ഫത്വ പുറപ്പെടുവിച്ചിരുന്നു. അതേസമയം, അക്രമിയെ വാഴ്ത്തി ഇറാന്‍ മാധ്യമങ്ങള്‍ രംഗത്തു വന്നു. ധീരനും കര്‍ത്തവ്യബോധമുള്ള മനുഷ്യനാണ് ഹാദി മതാറെന്നു തീവ്ര യാഥാസ്ഥിതിക ഇറാനിയന്‍ പത്രമായ കെയ്ഹാന്‍ വാഴ്ത്തി. പരിഷ്‌കരണവാദ ജേര്‍ണലായ എറ്റെമാഡ് ഒഴികെ മറ്റ് ഇറാനിയന്‍ മാധ്യമങ്ങളും സമാനമായ നിലപാടാണ് സ്വീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *