കുടുംബകോടതിയില്‍ വച്ച് ഭാര്യയെ കഴുത്തറത്ത് കൊന്ന് ഭര്‍ത്താവ്. വിവാഹമോചനത്തിന് അപേക്ഷിച്ച ശേഷം കൗണ്‍സിലിംഗ് സെഷനില്‍ പങ്കെടുക്കാന്‍ എത്തിയ ഭാര്യയെ വെട്ടുകത്തികൊണ്ടാണ് കഴുത്തറുത്തു കൊലപ്പെടുത്തിയത്. യുവതിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. കര്‍ണാടകയിലെ ഹിസ്സാനില്‍ ശനിയാഴ്ചയാണ് സംഭവം. കുടുംബപ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാനായി ഹോളേനരശിപുര്‍ കുടുംബകോടതിയില്‍ എത്തിയ ചിത്ര (28)യെയാണ് ഭര്‍ത്താവ് ശിവകുമാര്‍ (32) കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ശിവകുമാറിനെ പിന്നീട് പോലീസ് കസ്റ്റഡിയില്‍ എടുത്തു.

കോടതിയില്‍ എത്തിയ ഇരുവരുടേയും വാദം കേട്ട ജഡ്ജി അടുത്ത ഹിയറിങ്ങിന് ഹാജരാകാനായി ഇരുവര്‍ക്കും തീയതി അനുവദിച്ചിരുന്നു. ഒരു മണിക്കൂറത്തെ കൗണ്‍സിലിങ്ങിന് ഇരുവരും വിധേയരായി. കൗണ്‍സിലിങ്ങിനിടെ ഇരുവരും വീണ്ടും ഒന്നിക്കാന്‍ തീരുമാനിച്ചിരുന്നെന്നാണ് റിപ്പോര്‍ട്ട്. ഇതിന് മിനിറ്റുകള്‍ക്കു ശേഷമാണ് ദാരുണമായ കൊലപാതകം നടന്നത്. രക്തം വാര്‍ന്നു പോയിക്കൊണ്ടിരുന്ന ചൈത്രയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുറ്റകൃത്യം ചെയ്ത ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ശിവകുമാറിനെ കോടതിയിലുണ്ടായിരുന്നവര്‍ ചേര്‍ന്ന് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.

ശിവകുമാറിനെതിരേ കൊലക്കുറ്റം ചുമത്തി കേസ് എടുത്തായി ശ്രീനിവാസ ഗൗഡ പറഞ്ഞു. കോടതിക്കുള്ളില്‍ കത്തിയുമായി എത്തിയതിനേക്കുറിച്ച് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗാര്‍ഹിക പീഢനത്തിന് ശിവകുമാറിന്റെ പേരില്‍ നേരത്തെ ഒരു കേസ് ഉണ്ടായിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *