ലിംഗ നീതി നടപ്പില്‍ വരുത്തണമെന്നാണ് കോണ്‍ഗ്രസിന്റെ പ്രഖ്യാപിത നിലപാടെന്നും പക്ഷെ സ്ത്രീകളില്‍ ഒന്നും അടിച്ചേല്‍പ്പിക്കരുതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സര്‍ക്കാര്‍ ഇക്കാര്യത്തല്‍ ഒരു തീരുമാനവും എടത്തിട്ടില്ല. പിന്നെ വിവാദത്തിന്റെ കാര്യമില്ലെന്നും വി.ഡി സതീശന്‍ പ്രതികരിച്ചു. ഇക്കാര്യത്തല്‍ സര്‍ക്കാര്‍ എല്ലാവരുമായി ചര്‍ച്ച നടത്തി തീരുമാനത്തിലെത്തുമെന്നാണ് കരുതുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

അതേസമയം, രാഹുല്‍ ഗാന്ധിയുടെ ഓഫീസിലെ മഹാത്മാ ഗാന്ധിയുടെ ചിത്രം തകര്‍ത്തതിന് അറസ്റ്റിലായ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിരപരാധി കളാണെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. ‘നിരപരാധികളെ കേസില്‍ കുടുക്കിയാല്‍ നിയമപരമായി നേരിടും. അറസ്റ്റിലായ നാലുപേരും നൂറുശതമാനം നിരപരാധികളാണ്. ഒരു കുറ്റവും ചെയ്തിട്ടില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കിയതാണെന്നും വി ഡി സതീശന്‍ ആരോപിച്ചു.

സിപിഎം സ്വന്തം പാര്‍ട്ടി ഓഫീസിന് പടക്കം എറിഞ്ഞവരാണ്. സ്വന്തം പാര്‍ട്ടിക്കാരെ കൊന്നവരാണ്. ഗാന്ധി പ്രതിമയുടെ തലവെട്ടി മാറ്റിയവരാണ് സിപിഎമ്മുകാര്‍. ഗാന്ധി എന്താ ഇവരോട് ചെയ്തത്? ഒരു പ്രതിമയുടെ തലവെട്ടി മാറ്റിയവര്‍ക്ക് ഒരു ഫോട്ടോ എടുത്ത് നിലത്തെറിയാന്‍ എന്താ പ്രശ്നം- വി ഡി സതീശന്‍ ചോദിച്ചു.

പൊലീസും സര്‍ക്കാരും തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടത്തിയ ഗൂഢാലോചനയുടെ ഭാഗമായിരുന്നു ആക്രമണം. അല്ലെങ്കില്‍ രാഹുല്‍ ഗാന്ധിയെ പോലൊരു ദേശീയ നേതാവിന്റെ ഓഫീസ് ആക്രമിക്കാന്‍ പൊലീസ് ചൂട്ടു പിടിച്ചുകൊടുക്കുമോ. പ്രതികളായവരെ പാര്‍ട്ടി മാലയിട്ട് സ്വീകരിച്ചില്ലേയെന്നും അദ്ദേഹം ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *