ഗുജറാത്ത് കലാപക്കേസില്‍ വ്യാജ തെളിവുണ്ടാക്കിയെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത സാമൂഹിക പ്രവര്‍ത്തക ടീസ്ത സെതല്‍വാദിന്റെ ജാമ്യാപേക്ഷയില്‍ സുപ്രീം കോടതി ഗുജറാത്ത് സര്‍ക്കാരിന് നോട്ടീസ് അയച്ചു. നോട്ടീസില്‍ ഇടക്കാല ജാമ്യം അനുവദിക്കുന്നതില്‍ വ്യാഴാഴ്ച നിലപാട് അറിയിക്കണമെന്ന് ഗുജറാത്ത് സര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദേശിച്ചു.

അടിയന്തിരമായി ഹര്‍ജി കേള്‍ക്കണമെന്ന ടീസ്തയുടെ ആവശ്യം ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചു. ഇടക്കാല ജാമ്യാപേക്ഷ ഗുജറാത്ത് ഹൈക്കോടതി നേരത്തേ തള്ളിയിരുന്നു. തുടര്‍ന്നാണ് ടീസ്ത സുപ്രീം കോടതിയെ സമീപിച്ചത്.

അറസ്റ്റിന് ആധാരമായ എഫ്ഐആറില്‍, സുപ്രീംകോടതി വിധിയില്‍ പറഞ്ഞ ചില കാര്യങ്ങള്‍ ഒഴികെ മറ്റൊന്നും ഇല്ലെന്ന് ടീസ്ത സെതല്‍വാദിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി. ഗുജറാത്ത് ഹൈക്കോടതി ഹര്‍ജിയില്‍ നോട്ടീസ് അയച്ചുവെങ്കിലും സെപ്റ്റംബര്‍ 19-ന് കേള്‍ക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് കപില്‍ സിബല്‍ അറിയിച്ചു. ഈ സാഹചര്യത്തത്തില്‍ തനിക്ക് ഇടക്കാല ജാമ്യം അനുവദിക്കണമെന്നാണ് ടീസ്ത സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടത്.

ഗുജറാത്ത് കലാപക്കേസില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ വ്യാജ തെളിവുണ്ടാക്കി എന്നാരോപിച്ചാണ് ഗുജറാത്ത് തീവ്രവാദ വിരുദ്ധസേന ടീസ്റ്റ സെറ്റല്‍വാദിനെതിരെ കേസ് എടുത്തത്. ഗുജറാത്ത് കലാപക്കേസില്‍ മോദി അടക്കമുള്ളവരെ സുപ്രീം കോടതി കുറ്റ വിമുക്തരാക്കിയിരുന്നു. കേസില്‍ വ്യാജ ആരോപണങ്ങളും തെളിവുകളും ഉണ്ടാക്കിയവര്‍ക്കെതിരെ ഉചിതമായ നിയമ നടപടിയെടുക്കണമെന്ന് കോടതി നിര്‍ദേശം നല്‍കിയുന്നു. ഇതിനു പിന്നാലെയാണ് ടീസ്റ്റയെ പൊലീസ് അറസ്റ്റ് ചെയ്തത.്

Leave a Reply

Your email address will not be published. Required fields are marked *