കര്‍ണാടകയിലെ തുമാകുറില്‍ ട്രക്ക് പാസഞ്ചര്‍ വാഹനത്തിലിടിച്ച് ഒമ്പത് പേര്‍ക്ക് ദാരുണാന്ത്യം. ദേശീയപാതയില്‍ കളംബെല്ലയ്ക്ക് സമീപം പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു അപകടം നടന്നത്. അപകടത്തില്‍ 14 പേര്‍ക്ക് പരുക്കേറ്റു. പാസഞ്ചര്‍ വാഹനത്തില്‍ റായ്ച്ചൂരില്‍ നിന്ന് ബംഗളൂരുവിലേക്ക് പോകുകയായിരുന്ന ദിവസ വേതന തൊഴിലാളികളും അവരുടെ കുട്ടികളുമാണ് മരിച്ചത്.

മൂന്ന് സ്ത്രീകളും നാല് പുരുഷന്‍മാരും രണ്ട് കുട്ടികളുമാണ് അപകടത്തില്‍ മരണപ്പെട്ടത്. 12 പേര്‍ക്ക് മാത്രം സഞ്ചരിക്കാന്‍ കഴിയുന്ന വാഹനത്തില്‍ 24 പേരാണ് ഉണ്ടായിരുന്നത്. പാസഞ്ചര്‍ വാഹനത്തിന്റെ ഡ്രൈവര്‍ ട്രക്കിനെ മറികടക്കാന്‍ ശ്രമിക്കവെ ആയിരുന്നു അപകടം സംഭവിച്ചത്.

പൊലീസ് സൂപ്രണ്ട് രാഹുല്‍ കുമാര്‍ ഷഹപൂര്‍വാദ് അപകടസ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. പരുക്കേറ്റവരെ തുമാകുര്‍ ജില്ലാ ആശുപത്രിയിലും സിറ താലൂക്ക് ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു.

ജില്ലാ ഡെപ്യൂട്ടി കമ്മീഷണറുമായും പൊലീസ് സൂപ്രണ്ടുമായും സംസാരിച്ചതായും പരിക്കേറ്റവര്‍ക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും തുംകുരു ജില്ലാ ചുമതലയുള്ള കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പ്രസ്താവനയില്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തി. പിഎംഎന്‍ആര്‍എഫില്‍ നിന്ന് മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്ക് 2 ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും സഹായം പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *