കോഴിക്കോട്: ഹർത്താലിന്റെ മറവിൽ മതതീവ്രവാദികൾ സംസ്ഥാനം മുഴുവൻ അഴിഞ്ഞാടിയിട്ടും ആഭ്യന്തരവകുപ്പ് ഒരു നടപടിയുമെടുക്കാതെ പോപ്പുലർ ഫ്രണ്ടിന് കീഴടങ്ങിയിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ പോപ്പുലർ ഫ്രണ്ടിന്റെ സഹായം ലഭിച്ചതിന്റെ പ്രത്യുപകാരമാണ് പിണറായി വിജയൻ ചെയ്യുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

സംസ്ഥാനമൊട്ടാകെ വാഹനങ്ങൾക്ക് നേരെ കല്ലേറ് നടന്നു. ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, കണ്ണൂർ, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിൽ കലാപ സമാനമായ അന്തരീക്ഷമാണുള്ളത്. ആലപ്പുഴയിൽ കെഎസ്ആർടിസി ഡ്രൈവറുടെ കണ്ണ് തകർത്തു. കോട്ടയത്തും വളപട്ടണത്തും മൂകാംബിക തീർത്ഥ യാത്രക്കാർ വരെ അക്രമിക്കപ്പെട്ടു. പ്രകോപനമുണ്ടാക്കി വർഗീയ ലഹളയുണ്ടാക്കാനാണ് മതതീവ്രവാദികൾ ശ്രമിക്കുന്നതെന്ന് വ്യക്തമാണ്. തിരുവനന്തപുരം ബലരാമപുരത്ത് കടകൾക്ക് നേരെ ആക്രമണം നടന്നു. ഒരു വിഭാഗം ജനങ്ങളുടെ വ്യാപാര സ്ഥാപനങ്ങൾ ആക്രമിക്കുകയാണ് പോപ്പുലർ ഫ്രണ്ട് ചെയ്യുന്നത്. ഹർത്താൽ തലേന്ന് രാത്രി മുതൽ തീവ്രവാദികൾ കേരളത്തിലെ പല തെരുവുകളിലും അഴിഞ്ഞാടുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.

പൊലീസ് എല്ലാ സ്ഥലത്തും നിഷ്ക്രിയമാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ തീവ്രവാദികളെ അറസ്റ്റ് ചെയ്ത സംസ്ഥാനം എന്ന നാണക്കേടിനൊപ്പം തീവ്രവാദികൾക്ക് നിർബന്ധിച്ച് കടകൾ അടപ്പിക്കാനും വഴി തടയാനും സ്വാതന്ത്ര്യമുള്ള സംസ്ഥാനവുമായി കേരളം അധഃപതിച്ചു. കേരളത്തിലെ ജനങ്ങൾ സുരക്ഷിതരല്ലെന്ന് ഇതോടെ വ്യക്തമായി. പിണറായി സർക്കാരിന്റെ ഭരണപരാജയവും വോട്ട്ബാങ്ക് രാഷ്ട്രീയവുമാണ് ഭീകരവാദികൾക്ക് അഴിഞ്ഞാടാനുള്ള അവസരമൊരുക്കിയതെന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *