ഭീഷണിപ്പെടുത്തി അശ്ലീല ചിത്രത്തില്‍ അഭിനയിപ്പിച്ചുവെന്ന് യുവാവിന്റെ പരാതി.കരാറിൽ കുടുക്കി ഭീഷണിപ്പെടുത്തിയായിരുന്നു അഭിനയിപ്പിച്ചതെന്നും യുവനടൻ വെളിപ്പെടുത്തി.യുവാവിന്റെ പരാതിക്ക് പിന്നാലെ സീരീസിന്റെ ടീസര്‍ പുറത്തുവിട്ട് നിര്‍മാതാക്കള്‍. സീരീസിന്റെ കരാറില്‍ ധാരണയാവുന്ന ദൃശ്യങ്ങള്‍ അടങ്ങിയ ടീസറാണ് ഒടിടി പ്ലാറ്റ്‌ഫോമിലൂടെ പുറത്തുവന്നിരിക്കുന്നത്. 90 ശതമാനം നഗ്നതയാവാമെന്ന് യുവാവുമായി കരാറുണ്ടെന്നാണ് സംവിധായിക അവകാശപ്പെടുന്നത്. സീരിസില്‍ അഭിനയിച്ച യുവാവ് അടക്കമുള്ള അഭിനേതാക്കള്‍ കുടുംബാംഗങ്ങളുടെ സമ്മതം വാങ്ങിയതാണെന്നും സംവിധായിക പറഞ്ഞു.
അതിനിടെ, യുവനടൻ അശ്ലീല ഒടിടി സീരീസിന്റെ കരാറിൽ ധാരണയാവുന്നതിന്റെ ദൃശ്യം ഒടിടിക്കാർ പുറത്തുവിട്ടു. നടൻ കരാറിൽ ഒപ്പുവയ്ക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ ചിത്രീകരിച്ചിരുന്നു. ചിത്രത്തിന്റെ ആദ്യഭാഗങ്ങൾ കുറച്ച് ചിത്രീകരിച്ച ശേഷമാണ് കരാറിൽ ഒപ്പുവയ്പ്പിച്ചത്. അതുവരെ അശ്ലീല സീരീസിന്റെ ചിത്രീകരണമാണെന്ന് പറഞ്ഞിരുന്നില്ല. ആദ്യമായി നായകാനാകുന്നുവെന്നതിന്റെ ടെൻഷനിൽ കരാർ പൂർണമായി വായിച്ചുനോക്കാൻ കഴിഞ്ഞില്ലെന്ന് യുവനടൻ പറഞ്ഞു.അരുവിക്കരയിലെ ആളൊഴിഞ്ഞ ഒരു ഫ്ളാറ്റില്‍ വച്ചായിരുന്നു സീരീസിന്റെ ചിത്രീകരണം. മൊബൈല്‍ റേഞ്ച് പോലും സ്ഥലത്തുണ്ടായിരുന്നില്ല. അശ്ലീലചിത്രത്തില്‍ അഭിനയിക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞതോടെ അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സംവിധായിക ആവശ്യപ്പെട്ടെന്നും യുവാവ് പറഞ്ഞു. ദീപവാലിക്ക് ചിത്രം ഒടിടിയില്‍ റിലീസ് ചെയ്യുമെന്നാണ് നിര്‍മാതാക്കള്‍ പറഞ്ഞിരിക്കുന്നത്. ചിത്രം ഇറങ്ങിയാല്‍ താന്‍ ആത്മഹത്യ ചെയ്യുമെന്നും യുവാവ് പറഞ്ഞു.കൊച്ചിയിലെ സുഹൃത്തിന്റെ വീട്ടിലാണ് യുവാവ് ഇപ്പോൾ താമസിക്കുന്നത്. ഏഴുവർഷമായി സിനിമ–സീരിയിൽ മേഖലയിലുള്ള തിരുവനന്തപുരം വെങ്ങാനൂർ സ്വദേശിയായ യുവനടനെ സുഹൃത്താണ് ഒടിടി സീരീസിലേക്ക് ക്ഷണിച്ചത്.
