തൃശൂര്‍ ചേലക്കരയില്‍ പച്ചക്കറി കാട്ടില്‍ തള്ളി കര്‍ഷകര്‍. നാല് ടണ്‍ പാവലും പടവലവുമാണ് ലോക്ക് ഡൗണ്‍ പ്രതിസന്ധിയെ തുടര്‍ന്ന് കര്‍ഷകര്‍ ഉപേക്ഷിച്ചത്. വിളവെടുത്തവ വിറ്റഴിക്കാന്‍ കഴിയാതെ വന്നതും സംഭരിച്ചു വയ്ക്കാന്‍ സംവിധാനം ഇല്ലാത്തതുമാണ് വെല്ലുവിളിയായത്. വിളവെടുത്തവ വിറ്റഴിക്കുന്നതിനുള്ള സംവിധാനങ്ങള്‍ കാര്യക്ഷമമാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

വാങ്ങാനാളില്ലാതെ കര്‍ഷക സമിതിയില്‍ കെട്ടിക്കിടന്ന പാവലും പടവലവുമാണ് കര്‍ഷകര്‍ കാട്ടില്‍ തള്ളിയത്. കളപ്പാറ വിഎഫ്പിസികെ സമിതിയില്‍ ചാക്കുകളിലാക്കി സൂക്ഷിച്ചിരുന്ന പച്ചക്കറികളാണു കളയേണ്ടി വന്നത്. വിളവെടുത്ത ഘട്ടത്തില്‍ ലോക്ക് ഡൗണ്‍ വന്നത് തിരിച്ചടിയായി. വിളകള്‍ വാങ്ങി വാഹനങ്ങളില്‍ വില്‍പന നടത്തുന്നവരും ലോക്ക് ഡൗണില്‍ കുടുങ്ങി. മഴ മൂലം പാവല്‍ ഉണക്കി സൂക്ഷിക്കാനും പറ്റാതായതോടെയാണ് കാട്ടില്‍ ഉപേക്ഷിക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരായത്.

Leave a Reply

Your email address will not be published. Required fields are marked *