കോതമംഗലം: യൂണിഫോമിൽ വിദ്യാർത്ഥികൾ ഷാപ്പിലെത്തിയ സംഭവത്തിൽ ഷാപ്പ് ജീവനക്കാർക്കെതിരെ കേസെടുത്ത് എക്സൈസ്. ഷാപ്പ് ലൈസൻസിക്കെതിരെയും കേസുണ്ട്. തങ്കളം ബൈപ്പാസ് റോഡിലെ കള്ളുഷാപ്പിൽ നിന്ന് വിദ്യാർത്ഥികൾ പുറത്തേക്ക് പോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് എക്സൈസിന്റെ നടപടി. വിദ്യാർത്ഥികൾ ഷാപ്പിൽ നിന്ന് ഇറങ്ങുന്നതും ഇരുചക്രവാഹനത്തിൽ കയറി പോകുന്നതുമായിരുന്നു ദൃശ്യങ്ങളിലുണ്ടായിരുന്നത്. 23 വയസിൽ താഴെയുള്ളവർക്ക് കള്ളോ മദ്യമോ നൽകാൻ പാടില്ലെന്നാണ് അബ്കാരി നിയമം. ഇത് ലംഘിച്ചതിനാണ് നടപടി. ഷാപ്പ് പരിശോധിച്ച എക്സൈസ് അധികൃതർ ജീവനക്കാരനെ അറസ്റ്റ് ചെയ്തു. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു.
റസ്റ്റോറന്റും ചേർന്നാണ് ഷാപ്പ് പ്രവർത്തിക്കുന്നതെന്നും കുട്ടികൾക്ക് കള്ള് നൽകിയിട്ടില്ലെന്നുമാണ് ജീവനക്കാരന്റെ മൊഴി. വിദ്യാർത്ഥികൾക്ക് കള്ള് നൽകുന്നതിന്റെയോ കുടിക്കുന്നതിന്റെയോ തെളിവ് ലഭിച്ചിട്ടില്ലെന്ന് എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഏത് വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നുള്ള വിദ്യാർത്ഥികളാണ് ഷാപ്പിലെത്തിയതെന്ന് വ്യക്തമായിട്ടില്ല. വിദ്യാർത്ഥികളുടെ വീഡിയോ ദൃശ്യം ചിത്രീകരിച്ച് പ്രചരിപ്പിച്ച ആൾക്കെതിരെയും നടപടിയുണ്ടായേക്കുമെന്നാണ് വിവരം. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
