എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റിന് പിന്നാലെ തിഹാർ ജയിലിൽ കഴിയുന്ന ഡൽഹി മന്ത്രി സത്യേന്ദ്ര ജെയിന് ജയിൽ ചട്ടങ്ങൾക്ക് വിരുദ്ധമായ പരിഗണന ലഭിക്കുന്നുവെന്ന് തെളിയിക്കുന്ന വിഡിയോ പുറത്ത്. സത്യേന്ദ്ര ജെയിന് ജയിലിനുള്ളിൽ സുഖചികിത്സ ഉൾപ്പെടെ ലഭിക്കുന്നുവെന്ന് തെളിയിക്കുന്ന വിഡിയോയാണ് പുറത്തെത്തിയിരിക്കുന്നത്. കട്ടിലിൽ വിശ്രമിക്കുന്ന ജെയിന്റെ കാല് ഒരാൾ മസാജ് ചെയ്ത് നൽകുന്ന വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ ശ്രദ്ധ നേടുന്നത്.
മെയ് 30നാണ് സത്യേന്ദ്ര ജെയിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യുന്നത്. ഇതിന് ശേഷം മന്ത്രിക്ക് ജയിലിൽ 5സ്റ്റാർ പരിചരണമാണ് ലഭിക്കുന്നതെന്നാണ് ആരോപണം. ജയിലിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണെന്ന ക്യാപ്ഷനോടെയാണ് വിഡിയോ പ്രചരിക്കുന്നത്.
ഡൽഹിയിലെ ജയിൽ മന്ത്രി കൂടിയാണ് സത്യേന്ദ്ര ജെയിൻ. കേസ് പരിഗണിക്കുന്ന വേളയിൽ തന്നെ ജെയിന് ജയിലിൽ ചട്ട വിരുദ്ധമായ ആനുകൂല്യങ്ങൾ ലഭിക്കുന്നുവെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചൂണ്ടിക്കാട്ടിയിരുന്നു. ജെയിനെ മറ്റേതെങ്കിലും സംസ്ഥാനത്തെ ജയിലിലേക്ക് മാറ്റാനാകും ഇ ഡി നീക്കം നടത്തുക. അഞ്ച് മാസത്തിലേറെയായി ജെയിൻ കഴിയുന്ന ഡൽഹിയിലെ തിഹാർ ജയിൽ സൂപ്രണ്ടിനെ ഈ ആഴ്ച ആദ്യം മന്ത്രിയ്ക്ക് വിഐപി പരിഗണന നൽകിയതിന്റെ പേരിൽ സസ്‌പെൻഡ് ചെയ്തിരുന്നു.
