കോവിഡ് മഹാമാരിയുടെ തിരിച്ച് വരവിന് ഇനി സാധ്യത വളരെ കുറവാണെന്നാണ് ശാസ്ത്ര ലോകത്തിന്റെ വിലയിരുത്തൽ. കഴിഞ്ഞ വർഷം പുതിയ വകഭേദങ്ങളൊന്നും കണ്ടെത്തിയിട്ടില്ലാത്തതിനാൽ കോവിഡ് -19 ൽ നിന്നുള്ള ഭീഷണി അവസാനിച്ചതായി കരുതാമെന്ന് മുൻ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) ശാസ്ത്രജ്ഞൻ ഡോ രാമൻ ഗംഗാഖേദ്കർ ന്യൂസ് 18 ഡോട്ട് കോമിനോട് പറഞ്ഞു. ഏകദേശം ഒരു വർഷം മുമ്പ്, ലോകാരോ​ഗ്യസംഘടന ഒമിക്രോണിനെ ആശങ്കപ്പെടേണ്ട വകഭേദമായി പ്രഖ്യാപിച്ചതിന് ശേഷം ലോകമെമ്പാടും അത് ആധിപത്യം സ്ഥാപിച്ചിരുന്നു. എന്നാൽ, അതിന് ശേഷം ഇതുവരെ പുതിയ ഒരു വകഭേദം ഉണ്ടായതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

ഒമിക്രോണിന്റെ ആധിപത്യം:

“ഏതാണ്ട് ഓരോ ആറ് മാസത്തിലും കോവിഡിന്റ പുതിയ തരംഗങ്ങൾ വരുന്നതായാണ് നമ്മൾ മുമ്പ് കണ്ടിരുന്നത്. എന്നാൽ കഴിഞ്ഞ വർഷം മുതൽ, അതേ ഒമിക്രോൺ പരമ്പര മാറ്റമില്ലാതെ തുടരുകയാണ്“ ഡോ. രാമൻ ഗംഗാഖേദ്കർ പറഞ്ഞു. കാര്യങ്ങൾ വീണ്ടും രൂക്ഷമാകുമെന്ന് പ്രതീക്ഷിക്കേണ്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതിന് യാതൊരു സാധ്യതയുമില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ഗംഗാഖേദ്കറുടെ അഭിപ്രായത്തിൽ, ലോകം ഇപ്പോൾ കാണുന്നത് “കേന്ദ്രീകൃത പരിണാമം” ആണ്. ഇതനുസരിച്ച് അണുജീവികൾക്ക് പരിണാമം സംഭവിക്കുകയും വ്യത്യസ്ത വകഭേദങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു. മരുന്നുകളോടോ അല്ലെങ്കിൽ വാക്സിൻ, മുൻകാല അണുബാധ എന്നിവയെ തുടർന്നുണ്ടാകുന്ന ശരീരത്തിന്റെ പ്രതിരോധത്തോടോ ഉള്ള പ്രതികരണത്തിന്റെ ഫലമായാണ് ഇത് സംഭവിക്കുന്നതെന്ന് ഗംഗാഖേദ്കർ പറയുന്നു.

“കൊറോണ വൈറസ് കാലക്രമേണ വികസിക്കുകയും സ്വയം പരിവർത്തനം സംഭവിക്കുകയും ചെയ്യുന്നുണ്ട് – ഇതിന്റെ വ്യാപനശേഷി കൂടുതലാണെങ്കിലും രോ​ഗതീവ്രത കുറവാണ്,” അദ്ദേഹം പറഞ്ഞു. ”തുടക്കത്തിൽ വുഹാനിൽ കണ്ടെത്തിയ വൈറസിനെ അപേക്ഷിച്ച് ഒമിക്രോണിന് 37 മ്യൂട്ടേഷനുകൾ സംഭവിച്ചതായി കണ്ടെത്തി- ഇത് കാണിക്കുന്നത് വൈറസ് സ്ഥിരത കണ്ടെത്തുന്നതിന് മനുഷ്യരിൽ നിലനിൽക്കുന്നതിന് വേണ്ടി വളരെയധികം മാറ്റങ്ങൾ കൊണ്ടുവരാൻ ശ്രമിക്കുന്നു എന്നാണ് ”അദ്ദേഹം കൂട്ടിചേർത്തു.

ഇന്ന്, ലോകമെമ്പാടും, വൈറസിന്റെ ഒരു വംശപരമ്പര മാത്രമാണ് ഉള്ളത് – ഒമിക്രോൺ വംശത്തിലെ എല്ലാ വകഭേദങ്ങളും ഒരേ കുടുംബത്തിൽ പെട്ടതാണ്. മിക്കതും ഒരുപോലെയാണ് കാണപ്പെടുന്നുതെങ്കിലും ഇവയ്ക്ക് ചെറിയ മാറ്റങ്ങൾ ഉണ്ട്.
“ഒമിക്രോൺ ആദ്യമായി കണ്ടെത്തിയത് കഴിഞ്ഞ നവംബറിൽ ആണ്. ഇപ്പോൾ ഒരു വർഷം കഴിഞ്ഞു. എന്നാൽ ഈ നവംബർ എത്തുന്നതിനുള്ളിൽ ഒമിക്‌റോണിന്റെ വ്യത്യസ്ത പരമ്പരകൾ വാർത്തകളിൽ ഇടംപിടിച്ചെങ്കിലും ആശങ്കപ്പെടേണ്ട മറ്റൊരു വകഭേദവും ഇതുവരെ കണ്ടെത്തിയിട്ടില്ല. നമ്മൾ വൈറസിന്റെ പുതിയ പല പരിണാമങ്ങളും കണ്ടു, എന്നാൽ ഇവയൊന്നും രോ​ഗതീവ്രതയോ ആശുപത്രിയിലെ പ്രവേശന നിരക്കോ ഉയരാൻ കാരണമായിട്ടില്ല,” ഗംഗാഖേദ്കർ പറഞ്ഞു.

മനുഷ്യർ വൈറസിനെ സാധ്യമാകുന്നിടത്തോളം പ്രതിരോധിക്കുന്നതിനാൽ പുതിയ വകഭേദങ്ങൾ വന്നുകൊണ്ടേയിരിക്കും എന്നാൽ ഇതുകൊണ്ട് ഇപ്പോൾ വലിയ ഭീഷണിയൊന്നുമില്ല എന്നാണ് ഞാൻ കരുതുന്നത്, ഗംഗാഖേദ്കർ പറഞ്ഞു. മരണനിരക്കോ ആശുപത്രി വാസമോ ഉയരുന്നതിന് അണുബാധ ഇപ്പോൾ കാരണമാകുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മാസ്ക് ധരിക്കുന്നത് ജീവിതശൈലിയുടെ ഭാ​ഗമാക്കണം:

പ്രായമായവരും രോഗാവസ്ഥയുള്ളവരും അടച്ചിട്ടതോ തിരക്കേറിയതോ ആയ സ്ഥലങ്ങളിൽ നിർബന്ധമായും മാസ്‌ക് ഉപയോഗിക്കണമെന്ന് ഗംഗാഖേദ്കർ നിർദ്ദേശിച്ചു. “പൊതു ഒത്തുചേരലുകളിലും ചടങ്ങുകളിലും ഞാൻ മാസ്കുകൾ ഉപയോഗിക്കാറുണ്ട്. അത് നിങ്ങളുടെ സ്വന്തം സുരക്ഷക്ക് വേണ്ടിയാണ്. ഇത് ജീവിതശൈലിയുടെ ഭാ​ഗമാക്കണം, മാസ്ക് ധരിക്കുന്നതിൽ തെറ്റോ മടുപ്പോ തോന്നേണ്ടതില്ല, ”അദ്ദേഹം പറഞ്ഞു.

ഒരാൾക്ക് വീണ്ടും രോഗബാധയുണ്ടായാൽ, അത് എത്ര ചെറുതാണെങ്കിലും, അവർക്ക് പോസ്റ്റ്-കോവിഡ് സിൻഡ്രോമിനുള്ള സാധ്യത ഉയരുന്നതായി സമീപകാല ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു, ബൂസ്റ്റർ ഡോസുകൾ എടുക്കുന്നവരിൽ പോസ്റ്റ്-കോവിഡ് സിൻഡ്രോമിന്റെ തീവ്രത കുറവാണെന്നും അദ്ദേഹം പറഞ്ഞു.“ബൂസ്റ്ററുകൾ എടുക്കുന്നതും പുതിയ അണുബാധയുടെ സാധ്യത കുറയ്ക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തുന്നതും രോ​ഗസാധ്യതയുള്ളവരെ സംബന്ധിച്ചെങ്കിലും നിർണായകമാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *