നാടും നഗരവും ഫുട്‌ബോൾ ലോകക്കപ്പ് ആവേശത്തിലാണ്. ലോകത്തിന്റെ വിവിധയിടങ്ങിൽ പലതരത്തിലുമുള്ള ആഘോഷങ്ങളാണ് ഈ ദിനങ്ങളിൽ ഒരുങ്ങുന്നത്. ഫാൻ ഫൈറ്റിനും തകർപ്പൻ ആഘോഷങ്ങൾക്കുമിടയിൽ കാൽപന്ത് പ്രേമത്തിന് മറ്റൊന്നും തങ്ങൾക്ക് തടസമല്ലെന്ന് തെളിയിക്കുകയാണ് കൊച്ചിയിൽ നിന്നുള്ള ഒരു കൂട്ടം ഫുട്‌ബോൾ ആരാധകർ. ഖത്തറിന്റെ മണ്ണിൽ ഏതാനും മണിക്കൂറുകൾക്ക് ശേഷം ഉയർന്നുതുടങ്ങുന്ന മാജിക് കാണാൻ ലക്ഷങ്ങൾ മുടക്കിയിരിക്കുകയാണ് ഈ ചെറുപ്പക്കാർ.
മുടങ്ങാതെ എല്ലാവർക്കും ചേർന്ന് ലോകകപ്പ് കാണണം. അതിനായി മൂന്ന് സെന്റ് സ്ഥലവും ഒരു വീടും വാങ്ങിയിരിക്കുകയാണ് കൊച്ചി കങ്ങരപ്പടിയിലെ ഫുട്‌ബോൾ ആരാധകർ. 17 പേർ ചേർന്നാണ് വീടും സ്ഥലവും 23 ലക്ഷം രൂപ കൊടുത്ത് സ്വന്തമാക്കിയത്. വേൾഡ് കപ്പ് കഴിഞ്ഞാലും വീട് പൊളിച്ചുകളഞ്ഞാലും ഒരിടം സ്‌പോർട്‌സിന് വേണ്ടി തന്നെ നിലനിർത്താനാണ് ഈ കൂട്ടരുടെ തീരുമാനം.
ലോകകപ്പ് കാണാൻ തുടങ്ങിയപ്പോൾ മുതൽ സ്ഥിരമായി ഒരിടമില്ലായിരുന്നു കങ്ങരപ്പടിയിലെ ഈ ചെറുപ്പക്കാർക്ക്. പലപ്പോഴും പൊതുസ്ഥലത്ത് ഷെഡും മറ്റും കെട്ടി, അയൽപക്കത്ത് നിന്ന് വൈദ്യുതിയും വാങ്ങിയായിരുന്നു കളി കണ്ടിരുന്നത്. പന്തുകളിയുടെ എല്ലാ ആവേശങ്ങളും ഉൾക്കൊണ്ട് കുട്ടികൾ മുതൽ എല്ലാ പ്രായത്തിലുമുള്ളവർ ഈ കൂട്ടായ്മയിലുണ്ട്.
അങ്ങനെ ഇത്തവണത്തെ വേൾഡ് കപ്പിന് കർട്ടനുയർന്ന് തുടങ്ങിയപ്പോഴും ആവേശത്തിന് ഒട്ടും കുറവില്ലായിരുന്നു. ആ സമയത്തായിരുന്നു പ്രദേശത്ത് ഒരു കൊച്ചുവീടും മൂന്ന് സെന്റ് സ്ഥലവും വിൽക്കാനുണ്ടെന്ന് അറിഞ്ഞത്. എന്നാൽ കളി കാണുന്നത് അവിടെ വച്ചാകാം എന്നായി തീരുമാനം. അങ്ങനെയാണ് 17 പേർ കൂടി തുല്യമായി ഷെയർ എടുത്ത് വീടും സ്ഥലവും ഫുട്‌ബോൾ ഭ്രാന്തിനായി സ്വന്തമാക്കിയത്. 17 പേരുടെയും പേരിലാണ് രജിസ്‌ട്രേഷൻ നടന്നത്.
