ചൈനയുൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ കോവിഡ് നിരക്കുകൾ കൂടുന്നതിൽ ആശങ്കയുണ്ടെന്ന് ലോകാരോഗ്യസംഘടന. ലോകാരോഗ്യസംഘടനയുടെ ഡയറക്ടർ ജനറലായ ടെഡ്രോസ് അഥനോം ഗെബ്രിയേസുസ് ആണ് ഇക്കാര്യം പറഞ്ഞത്. ചൈനയിലെ ആരോഗ്യസംവിധാനത്തിന് ആവശ്യമായ സംരക്ഷണവും പിന്തുണയും നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ചൈനയിൽ നിന്നുള്ള യാത്രികർക്ക് നിരവധി രാജ്യങ്ങൾ യാത്രാവിലക്ക് ഏർപ്പെടുത്തിയതിനെതിരെ ലോകാരോഗ്യസംഘടന വിമർശിച്ചു. വ്യാപനത്തെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ലഭ്യമാകാത്ത സാഹചര്യത്തിൽ രാജ്യങ്ങൾ തങ്ങളുടെ ജനങ്ങളെ സംരക്ഷിക്കുന്ന തരത്തിലുള്ള
നടപടികൾ കൈക്കൊള്ളുന്നത് മനസ്സിലാക്കാനാകുമെന്നാണ് ടെഡ്രോസ് അഥനോം ഗെബ്രിയേസുസ് പറഞ്ഞത്.കൊവിഡിന്‍റെ ഉറവിടം കണ്ടെത്താനായി അതുമായി ബന്ധപ്പെട്ട ചില ഡാറ്റകൾ കൈമാറാനും പഠനങ്ങൾ നടത്താനും ചൈനയോട് തുടർച്ചയായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ് എന്നും അദ്ദേഹം വ്യക്തമാക്കി. ചൈനയിൽനിന്നെത്തുന്ന യാത്രക്കാർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കാൻ ഇന്ത്യ, യു.എസ്., ജപ്പാൻ തുടങ്ങി ഒട്ടേറെ രാജ്യങ്ങൾ തീരുമാനിച്ചു. ജനുവരി അഞ്ചുമുതൽ ചൈനയിൽനിന്നെത്തുന്നവർക്ക് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന് യു.എസ്. സെന്റർ ഫോർ ഡിസീസ് കൺട്രോൾ വ്യക്തമാക്കി.
