ഫേസ്ബുക്കിൽ യുവതിയുടെ പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി ഹണിട്രാപിലൂടെ യുവാവിൽ നിന്ന് 12 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റിൽ. തിരുവനന്തപുരം നെയ്യാറ്റിൻകര പൂവാർ ഉച്ചക്കട ശ്രീജഭവൻ എസ്.വിഷ്ണു (25)ആണ് സൈബർ പോലീസിൻറെ പിടിയിലായത്. കോട്ടയം കടത്തുരുത്തി സ്വദേശിയായ യുവാവുമായി ബന്ധം സ്ഥാപിച്ചശേഷം നഗ്നഫോട്ടോ കൈക്കലാക്കി ഭീഷണിപ്പെടുത്തി.
യുവാവിൻറെ നഗ്ന ഫോട്ടോകൾ കുടുംബത്തിനും വീട്ടുകാർക്കും അയച്ചുകൊടുക്കുമെന്നും ഭീഷണിപ്പെടുത്തി 2018 മുതൽ പണം തട്ടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞദിവസം 15 ലക്ഷം രൂപ ആവശ്യപ്പെട്ടതോടെ യുവാവ് ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിനു പരാതി നൽകി. പൊലീസിന്റെ നിർദേശപ്രകാരം, 20 ലക്ഷം രൂപ നൽകാമെന്ന് യുവാവ് സമ്മതിച്ചു. പണം വാങ്ങാൻ തിരുവനന്തപുരം കിളിമാനൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപമെത്തിയ വിഷ്ണുവിനെ പിടികൂടുകയായിരുന്നു.
ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി.എം.വർഗീസ്, സൈബർ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ വി.ആർ.ജഗദീഷ്, എസ്ഐ ജയചന്ദ്രൻ, എഎസ്ഐ സുരേഷ് കുമാർ, സിപിഒമാരായ രാജേഷ് കുമാർ, ജോർജ് ജേക്കബ്, അജിത പി.തമ്പി, സതീഷ് കുമാർ, ജോബിൻസ്, അനൂപ്, സുബിൻ, കിരൺ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
