ഹൈദരാബാദ്: തെലങ്കാന ബിജെപി അധ്യക്ഷൻ ബണ്ടി സഞ്ജയുടെ മകൻ തന്റെ കോളേജിലെ വിദ്യാർത്ഥിയെ മർദ്ദിക്കുന്ന വീഡിയോ പുറത്ത്. മഹീന്ദ്ര സർവകലാശാലയിലാണ് സംഭവം നടന്നത്. വിഷയത്തിൽ ബണ്ടിയുടെ മകൻ ഭഗീരഥ് ഉൾപ്പടെ അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തു. കോളേജ് ക്യാംപസിനുള്ളിൽ വെച്ച് ഒരു വിദ്യാർത്ഥിയെ ഭാഗിരഥ് മർദ്ദിക്കുന്ന വീഡിയോ ചൊവ്വാഴ്ചയാണ് പുറത്തുവന്നത്.

പിന്നാലെ സർവകലാശാലയിൽ നിന്ന് ലഭിച്ച പരാതിയെത്തുടർന്ന് ഡുണ്ടികൽ പൊലീസ് കേസെടുക്കുകയായിരുന്നു. ഐപിസി സെക്ഷൻ 323 (വ്യക്തികളെ ഉപദ്രവിക്കുന്നത് തടയൽ), ഐപിസി 341(അനധികൃതമായി തടഞ്ഞുവെയ്ക്കുക), ഐപിസി 504 (സമാധാനം തകർക്കുക) എന്നീ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ബിആർഎസ് സോഷ്യൽ മീഡിയ കൺവീനർ വൈ. സതീഷ് റെഡ്ഡിയാണ് സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.

”കോള്ജ് ക്യാപസിനുള്ളിൽ റാഗിംഗിന്റെ പേരിൽ വിദ്യാർത്ഥിയെ തല്ലിച്ചതയ്ക്കുന്ന സംസ്ഥാന ബിജെപി അധ്യക്ഷന്റെ മകൻ. മർദ്ദനത്തിനിരയായ വിദ്യാർത്ഥി ഇപ്പോൾ ആശുപത്രിയിലാണ്. ഇതിൽ എന്താണ് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയ്ക്ക് പറയാനുള്ളത്?’, എന്നായിരുന്നു സതീഷിന്റെ ട്വീറ്റ്. അതേസമയം വീഡിയോയിലെ ദൃശ്യങ്ങൾക്കെതിരെ മർദ്ദനത്തിനിരയായ വിദ്യാർത്ഥിയായ ശ്രീറാം രംഗത്തെത്തി.

അതൊരു നിസ്സാരപ്രശ്‌നത്തിന്റെ മേലുണ്ടായ തർക്കമാണെന്നാണ് ശ്രീറാമിന്റെ മൊഴി. ”ഞങ്ങൾ തമ്മിൽ ഒരു തർക്കമുണ്ടായി എന്നുള്ളത് ശരിയാണ്. അവന്റെ സുഹൃത്തിന്റെ സഹോദരിയെ തല്ലിയതുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായത്. ഞാൻ അവനോട് വളരെ രൂക്ഷമായാണ് സംസാരിച്ചത്. അതേത്തുടർന്നാണ് ഞങ്ങൾ തമ്മിൽ അടിപിടിയുണ്ടായത്. ഇതൊരു നിസ്സാര പ്രശ്‌നമാണ്. എന്തിനാണ് ഈ വിഷയം ഇത്രയധികം വലുതാക്കുന്നത്. ആ തർക്കം അന്ന് തന്നെ ഞങ്ങൾ പറഞ്ഞ് തീർത്തു. ഞങ്ങൾ ഒരേ ബാച്ചിലാണ് പഠിക്കുന്നത്. സുഹൃത്തുക്കളുമാണ്,’ എന്നാണ് ശ്രീറാം പറഞ്ഞത്.

അതേസമയം മർദ്ദനത്തെത്തുടർന്ന് വിദ്യാർത്ഥി ആശുപത്രിയിൽ എന്ന രീതിയിൽ വരുന്ന വാർത്തകൾ തെറ്റാണെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു. വിഷയത്തിൽ പ്രതികരണവുമായി ബണ്ടി സഞ്ജയ് രംഗത്തെത്തിയിരുന്നു. രണ്ട് മാസം മുമ്പ് നടന്ന സംഭവത്തെയാണ് ഇപ്പോൾ നടന്നതെന്ന രീതിയിൽ അവതരിപ്പിച്ചിരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

വിദ്യാർത്ഥികളെ രാഷ്ട്രീയത്തിലേക്ക് വലിച്ചിടാനുള്ള കെ. ചന്ദ്രശേഖരറാവുവിന്റെ (കെസിആർ) തന്ത്രമാണിതെന്നും അദ്ദേഹം പറഞ്ഞു. രണ്ട് മാസം മുമ്പ് നടന്ന സംഭവത്തിൽ തന്റെ മകനെതിരെ കേസെടുക്കാൻ കോളേജ് അധികൃതരെ പ്രേരിപ്പിക്കുകയാണ് കെ. ചന്ദ്രശേഖര റാവുവെന്നും ബണ്ടി കുറ്റപ്പെടുത്തി.

നിങ്ങൾ എന്തൊക്കെ ചെയ്താലും എന്റെ മുന്നോട്ടുള്ള യാത്ര തടസ്സപ്പെടുത്താനാകില്ല. എന്റെ മകന്റെ സുഹൃത്ത് തന്നെ പറഞ്ഞു ഇതൊരു നിസ്സാര വിഷയമാണെന്നും അവ പരിഹരിച്ചുവെന്നും. എന്നാൽ എന്റെ കുടുംബാംഗങ്ങളെ കരിവാരിത്തേയ്ക്കാൻ കെ. ചന്ദ്രശേഖര റാവു നടത്തുന്ന ശ്രമങ്ങളാണ് ഈ വാർത്തയ്ക്ക് ആധാരം. ഏത് പൊലീസിന് മുന്നിലും മകനെ ഹാജരാക്കാൻ ഞാൻ തയ്യാറാണ്. സത്യം ഒരു ദിവസം പുറത്തുവരും,’ ബണ്ടി സഞ്ജയ് പറഞ്ഞു.

ബണ്ടിയുടെ മകൻ വിദ്യാർത്ഥികളെ മർദ്ദിക്കുന്ന രണ്ട് വീഡിയോയാണ് പുറത്തുവന്നത്. ഒരു വിദ്യാർത്ഥിയെ ഭഗീരഥും സുഹൃത്തുക്കളും ചേർന്ന് മർദ്ദിക്കുന്ന വീഡിയോയാണ് രണ്ടാമതായി പുറത്തുവന്നത്. എന്നാൽ ഈ സംഭവം എന്നാണ് നടന്നതെന്ന കാര്യത്തിൽ വ്യക്തതയില്ല.

Leave a Reply

Your email address will not be published. Required fields are marked *