കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥി സമരത്തിൽ വിമർശനവുമായി നടൻ ജോയ് മാത്യു. പാർശ്വവൽക്കരിക്കപ്പെട്ടവരോടും ദളിതരോടും ആദിവാസികളോടുമൊപ്പമാണ് തങ്ങളെന്ന കപട നാട്യവുമായി വിദ്യാർത്ഥികളെ പറ്റിച്ചുകൊണ്ടിരിക്കുന്ന ഇടത്പച്ച സർക്കാർ അടൂരിനെയോ ശങ്കർ മോഹന ദേഹത്തെയോ പുറത്താക്കുമെന്ന സ്വപ്നം കാണുകയേ വേണ്ടെന്നും ജോയ് മാത്യു ഫേസ്ബുക്കിൽ കുറിച്ചു. എന്തുതന്നെയായാലും താൻ വിദ്യാർത്ഥികൾക്കൊപ്പമാണെന്ന് അദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ജോയി മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥി സമരം അവസാനിപ്പിക്കാൻ ആകെ ചെയ്യേണ്ടത്
മലയാള സിനിമയുടെ അഭിമാനമായ അടൂർജി ഇതൊരു ആനക്കാര്യമല്ലെന്ന് മനസ്സിലാക്കി കൂളായി സ്ഥാനം ഒഴിഞ്ഞേക്കുക.
കൂടെ തന്റെ ആത്മസുഹൃത്തിന്റെ മകനും ഫിലിം ഫെസ്റ്റിവൽ ജീവി മാത്രവുമായ ശങ്കർ മോഹനെയും കൂട്ടിക്കൊണ്ട് പോവുക -നല്ല പടം പിടിച്ചു വീണ്ടും പ്രശസ്തനാകുക .വിദ്യാർത്ഥികളോട് പറയാനുള്ളത് :
പാർശ്വവൽക്കരിക്കപ്പെട്ടവരോടും ദളിതരോടും ആദിവാസികളോടുമൊപ്പമാണ് തങ്ങളെന്ന കപട നാട്യവുമായി വിദ്യാർത്ഥികളെ പറ്റിച്ചുകൊണ്ടിരിക്കുന്ന ഇടത്പച്ച സർക്കാർ അടൂരിനെയോ അദ്ദേഹത്തിന്റെ അടരായ ശങ്കർ മോഹന ദേഹത്തെയോ പുറത്താക്കുമെന്ന
സ്വപ്നം കാണുകയേ വേണ്ട. എന്തുതന്നെയായാലും ഞാൻ വിദ്യാർഥികളോടൊപ്പമാണ്,solidarity
വാലിന്റെ തുമ്പ് :
പണ്ട് ‘മുഖാമുഖം ‘എന്ന അടൂരിന്റെ മികച്ച ഒരു സിനിമയെ കമ്മ്യൂണിസ്റ്റ് വിരുദ്ധം എന്ന് പറഞ്ഞു നഖശിഖാന്തം എതിർത്തവരാണ് ഈ ഇടത് പച്ചം എന്നോർക്കുമ്പോൾ ചിരിയല്ല കരച്ചിലാണ് വരുന്നത്.
