തൊടുപുഴ: വരുമാന സർട്ടിഫിക്കറ്റ് നൽകുന്നതിനായി 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ തഹസിൽദാർ വിജിലൻസിന്റെ പിടിയിൽ. ഇടുക്കി തഹസീൽദാർ ജയേഷ് ചെറിയാനെയാണ് കട്ടപ്പന കാഞ്ചിയാറിലെ വീട്ടിൽ വച്ച് വിജിലൻസ് സംഘം അറസ്റ്റു ചെയ്തത്. മകന് വിദേശത്ത് പഠനത്തോടൊപ്പം ജോലിക്ക് പോകുന്നതിനായി കട്ടപ്പന കാഞ്ചിയാർ സ്വദേശി വരുമാന സർട്ടിഫിക്കറ്റിന് അപേക്ഷിച്ചിരുന്നു .

എന്നാൽ സർട്ടിഫിക്കറ്റ് നൽകണമെങ്കിൽ 10000 രൂപ നൽകണമെന്ന് ഇടുക്കി തഹസിൽദാർ ജയേഷ് ചെറിയാൻ ആവശ്യപ്പെടുകയായിരുന്നു. തുക കുറക്കണമെന്ന് അപേക്ഷകനായ കാഞ്ചിയാർ സ്വദേശി ആവശ്യപ്പെട്ടെങ്കിലും തഹസിൽദാർ വഴങ്ങിയില്ല. തുടർന്ന് പരാതിക്കാരൻ വിജിലൻസിനെ സമീപിക്കുകയായിരുന്നു.

രാത്രി എട്ടു മണിയോടെ പണം കൈപ്പറ്റുന്നതിനിടെ കട്ടപ്പനയിലെ വീട്ടിൽ നിന്നും ഇയാളെ വിജിലൻസ് വിഭാഗം അറസ്റ്റ് ചെയ്യുകയായിരുന്നു. വിജിലൻസ് കോട്ടയം ഈസ്റ്റേൺ റേഞ്ച് എസ് പി വി ജി വിനോദ്കുമാറിന്റെ നിർദ്ദേശപ്രകാരം ഇടുക്കി യൂണിറ്റ് ഡി വൈ എസ് പി ഷാജു ജോസിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് തഹസീൽദാരെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *