തൃശൂർ: അമ്മയുടെ മൃതദേഹം മക്കളെ കാണിക്കാതെ ക്രൂരതയെന്ന് പരാതി. ഇതേതുടർന്ന് തൃശ്ശൂരിൽ യുവതിയുടെ സംസ്കാര കർമ്മങ്ങൾ വൈകി. ആശയുടെ രണ്ട് ആൺ മക്കളെ മൃതദേഹം കാണിക്കാൻ കൊണ്ടു വരില്ലെന്ന് ഭർതൃ വീട്ടുകാർ നിലപാടെടുത്തതാണ് കാരണം. പത്തും നാലും വയസുള്ള കുട്ടികളാണ് ആശയുടേത്.
ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ഭർത്താവിന്റെ വീട്ടിൽ വെച്ച് കുന്നിക്കുരു കഴിച്ച് ആശ ജീവനൊടുക്കാൻ ശ്രമിച്ചത്. തൊട്ടടുത്ത ദിവസം മരിച്ചു. സന്തോഷും ആശയുടെ വീട്ടുകാരും ആശുപത്രിയിലുണ്ടായിരുന്നു. 12 വർഷമായി സന്തോഷം ആശയും തമ്മിൽ വിവാഹിതരായിട്ട്. മരണാനന്തര ചടങ്ങുകൾക്ക് മക്കളെ വിടാതെ സന്തോഷിന്റെ ബന്ധുക്കളാണ് തടഞ്ഞുവെച്ചിരിക്കുന്നത്.
ഭർതൃ വീട്ടിലെ പീഡനം മൂലമാണ് ആശ ജീവനൊടുക്കിയതെന്നാണ് വീട്ടുകാരുടെ ആരോപണം. ആശയുടെ കുടുംബം തൃശൂർ നാട്ടിക സ്വദേശിയായ ഭർത്താവ് സന്തോഷിന്റെ വീട്ടുകാരോട് കേണപേക്ഷിച്ചിട്ടും മക്കളെ വിടുന്നില്ലെന്നാണ് പരാതിയിൽ പറയുന്നത്. രണ്ടു ദിവസം മുമ്പായിരുന്നു ആശയുടെ മരണം. ഇന്ന് രാവിലെ പത്തു മണിക്ക് പാവറട്ടിയിലെ സ്വവസതിയിലായിരുന്നു സംസ്കാരം നിശ്ചയിച്ചിരുന്നത്. എന്നാൽ മക്കൾ എത്താത്ത സ്ഥിതിയിൽ സംസ്കാര കർമ്മങ്ങൾ വൈകുകയാണ്.
