ദില്ലി: ഇരട്ട സ്‌ഫോടനത്തിന് പിന്നാലെ ജമ്മു കശ്മീർ കനത്ത ജാഗ്രതയിൽ. സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ജമ്മു കശ്മീരിലൂടെ ഭാരത് ജോഡോ യാത്രയുമായി നീങ്ങുന്ന രാഹുൽ ഗാന്ധിയുടെ സുരക്ഷ വർധിപ്പിക്കും. ഇന്നലെ രാവിലെ പത്തിനും പതിനൊന്നിനും ഇടയിലാണ് രണ്ട് സ്‌ഫോടനങ്ങൾ നടന്നത്. നർവാളിലെ ട്രാൻസ്‌പോർട്ട് നഗറിലെ ഏഴാം നമ്പർ യാർഡിലാണ് സ്‌ഫോടനങ്ങൾ നടന്നത്. രാവിലെ അറ്റകുറ്റ പണിക്കായി എത്തിച്ച ഒരു കാറാണ് ആദ്യം പൊട്ടിത്തെറിച്ചത്. അരമണിക്കൂറിന് ശേഷം മറ്റൊരു കാറിലും സ്‌ഫോടനം നടന്നു.

സംഭവത്തിൽ വിവിധ ഏജൻസികൾ ചേർന്ന് അന്വേഷണം ഊർജ്ജിതമാക്കി. കസ്റ്റഡിയിലെടുത്ത ആറ് പേരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. എന്നാൽ ഇവർക്ക് ഏതെങ്കിലും സംഘടനകളുമായി ബന്ധമുണ്ടൊയെന്ന കാര്യം വ്യക്തമല്ല. സ്‌ഫോടനം നടന്ന സ്ഥലത്ത് സൈന്യവും എൻഐഎയും ഇന്നലെ പരിശോധന നടത്തിയിരുന്നു. അന്വേഷണം എൻഐഎയ്ക്ക് കൈമാറിയേക്കുമെന്നാണ് വിവരം.

സ്‌ഫോടനത്തിൽ പരുക്കേറ്റവർക്ക് അൻപതിനായിരം രൂപ ധനസഹായം നൽകുമെന്ന് ജമ്മു കശ്മീർ ലഫ്ഗവർണർ പ്രഖ്യാപിച്ചിട്ടുണ്ട്. ആസൂത്രിതമായി നടത്തിയ സ്‌ഫേടനമാണ് എന്ന് പൊലീസ് വ്യക്തമാക്കി. ഐഇഡി ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയത്. ഭാരത് ജോഡോ യാത്ര ജമ്മുവിലൂടെ കടന്നു പോകുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്. എന്നാൽ യാത്ര അവസാനിപ്പിക്കില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കി. അതിനാൽ സുരക്ഷ മുൻ നിർത്തി കേന്ദ്ര സേനക്കൊപ്പം ജമ്മു കശ്മീർ പൊലീസിനെയും അധികമായി നിയോഗിക്കും.

Leave a Reply

Your email address will not be published. Required fields are marked *