കൊച്ചി: മുട്ടില്‍ മരം മുറിയിലെ വഞ്ചനക്കേസില്‍ അഗസ്റ്റിന്‍ സഹോദരന്‍മാര്‍ വീണ്ടും ഹാജരാകണമെന്ന് കോടതി. ഈ മാസം 18 നു ഹാജരാകാനാണ് നിര്‍ദേശം. അന്ന് കുറ്റങ്ങള്‍ വായിച്ചു കേള്‍പ്പിക്കും. ഇന്ന് കോടതിയില്‍ എത്തിയതോടെ ഒന്നാം പ്രതി റോജി അഗസ്റ്റിനെതിരായ ജാമ്യമില്ലാ വാറണ്ട് പിന്‍വലിച്ചിരുന്നു. കേസില്‍ തുടര്‍ച്ചയായി ഹാജരാകാതിരുന്നതിന് പ്രതികള്‍ക്കെതിരെ കോടതി ജാമ്യമില്ല വാറണ്ട് പുറപ്പെടുവിച്ചിരുന്നു. കോടതി വാറണ്ട് പുറപ്പെടുവിച്ചതിന് പിന്നാലെയായിരുന്നു 2-ാം പ്രതി ആന്റോ അഗസ്റ്റിനും 3-ാം പ്രതി ജോസ് കുട്ടി അഗസ്റ്റിനും കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരായത്.

വയനാട് മേപ്പാടിയില്‍ നിന്ന് അനധികൃതമായി മുറിച്ച് കടത്തിയ മരങ്ങള്‍ വനംവകുപ്പ് പാസ് ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാപാരിയായ അലിയാര്‍ക്ക് വില്‍പ്പന നടത്തി വിശ്വാസ വഞ്ചന നടത്തിയെന്നാണ് കേസ്. കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അഗസ്റ്റിന്‍ സഹോദരങ്ങള്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *