കൊച്ചി: അദാനിക്ക് ചുവടു പിഴക്കുമ്പോൾ ഓരോ ഇന്ത്യക്കാരന്റെയും നെഞ്ച് പിടക്കുമെന്ന് ജോൺ ബ്രിട്ടാസ് എംപി. ഹിൻഡൻബർഗ് റിപ്പോർട്ട് കോറിയിടുന്നത് ചങ്ങാത്ത മുതലാളിത്ത കമ്പനികളുടെ സ്ഥിരം തിരക്കഥയാണെന്നും അദ്ദേഹം ആരോപിച്ചു. അദാനിയുടെ ഓഹരികൾ നഷ്ടപ്പെട്ട് തിരിച്ചടികൾ നേരിടുന്ന സാഹചര്യത്തിലാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ അദ്ദേഹം പ്രതികരിച്ചത്.പൊതു പണം എടുത്താണ് അദാനി സാമ്രാജ്യം പടുത്തുയർത്തിയത്. മോദിക്ക് മുന്നിൽ കുനിഞ്ഞ ഇന്ത്യൻ മാധ്യമങ്ങൾ അതേ നിൽപ്പ് അദാനിക്ക് മുന്നിലും തുടർന്നുവെന്നും ജോൺ ബ്രിട്ടാസ് എംപി കുറ്റപ്പെടുത്തി. ഇനി വരാനിരിക്കുന്നത് ദേശീയ താൽപ്പര്യത്തിന്റെ വജ്രായുധങ്ങളാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

അദാനിക്കു ചുവടു പിഴക്കുമ്പോൾ ഓരോ ഇന്ത്യക്കാരന്റെയും നെഞ്ച് പിടക്കും. കാര്യം ലളിതം. പൊതു പണം എടുത്താണ് അദാനി സാമ്രാജ്യം പടുത്തുയർത്തിയത്. ഇപ്പോഴത്തെ സൂചന പ്രകാരം എൽഐസിക്കു നഷ്ട്ടപ്പെട്ടത് 20,000 കോടി രൂപയ്ക്കടുത്താണ്. ബാഹ്യനിർദ്ദേശം ഇല്ലാതെ എൽഐസി അദാനി ഗ്രൂപ്പിൽ 87,380 കോടി നിക്ഷേപിക്കുമോ? പൊതുമേഖലാ ബാങ്കുകൾ അദാനിക്ക് നൽകിയിട്ടുള്ളത് 4.5 ലക്ഷം കോടി! രണ്ട് മാസം മുൻപ് (ഡിസംബർ 1, 2022) ഡൽഹി ഇന്ത്യൻ എക്‌സ്പ്രസ്സ് എൽഐസിയുടെ അദാനി പ്രേമത്തെക്കുറിച്ചു ഒരു വാർത്ത നൽകിയിരുന്നു. മറ്റാരും അത് തൊട്ടില്ല എന്ന് മാത്രമല്ല ഇന്ത്യ ടുഡേ അദാനിയെ പുകഴ്ത്തി വെളുപ്പിച്ച് ഒരു കവർ സ്റ്റോറി നൽകി-കീർത്തനം

രാജ്യത്തെ എണ്ണം പറഞ്ഞ പദ്ധതികൾ എല്ലാം പോയത് അദാനിക്ക്. എയർപോർട്ടുകൾ, പോർട്ടുകൾ, മൈനുകൾ, സിമന്റ്… മോദിയുടെയും അദാനിയുടെ വളർച്ച സമാന്തര രേഖകൾ പോലെയാണെന്ന് ഒറ്റ നോട്ടത്തിൽ കാണാം. മോദിക്ക് മുന്നിൽ കുനിഞ്ഞ ഇന്ത്യൻ മാധ്യമങ്ങൾ അതെ നിൽപ്പ് അദാനിക്ക് മുന്നിലും തുടർന്നു. അപവാദമായ എൻഡിടിവിയെ അദാനി അങ്ങ് എടുത്തു.ഹിൻഡൻബെർഗ് റിപ്പോർട്ട് കോറിയിടുന്നത് ചങ്ങാത്ത മുതലാളിത്ത കമ്പനികളുടെ സ്ഥിരം തിരക്കഥ തന്നെ. പൊതുമേഖല സ്ഥാപനങ്ങളെ പകൽ കൊള്ളയടിക്കുന്നു, സ്വത്ത് പെരുപ്പിക്കുന്നു, ടാക്‌സ് ഹേവനുകളിൽ ഉള്ള പുറംതോട് കമ്പനികൾ ‘ഇൻവെസ്റ്റ്’ ചെയ്യുന്നു… പക്ഷെ അദാനിക്ക് വേണ്ടിയുള്ള പ്രചാരണം ഉടൻ ഉച്ചസ്ഥായിയിൽ എത്തും.. ഇനി വരാനിരിക്കുന്നത് ദേശീയ താല്പര്യത്തിന്റെ വജ്രായുധങ്ങൾ!

Leave a Reply

Your email address will not be published. Required fields are marked *