കൊച്ചി: പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ് കേസിൽ ബാലറ്റ് പെട്ടികളും വോട്ടിംഗ് സാമഗ്രികളും ഹൈക്കോടതി തുറന്ന് പരിശോധിച്ചു. രണ്ട് സ്‌പെഷ്യൽ തപാൽ വോട്ട് പെട്ടികളിൽ റിട്ടേണിങ് ഓഫീസറുടെ ഒപ്പില്ലന്ന് കണ്ടെത്തി.ചിതറികിടന്ന രേഖകൾ പെട്ടിയിലാക്കി കൊണ്ടുവന്നെന്ന് കോടതി വിമർശിച്ചു. തെരഞ്ഞെടുപ്പ് രംഗത്തെ ഇത്തരം കാര്യങ്ങൾ ജനാധിപത്യത്തിന്റെ അപചയമെന്നും ഹൈക്കോടതി വ്യക്തമാക്കി.
തെരഞ്ഞെടുപ്പിലെ തപാൽ ബാലറ്റ് പെട്ടി കാണാതായ സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി നേരത്തേ ഉത്തരവിട്ടിരുന്നു. നാല് ആഴ്ച്ചയ്ക്കുള്ളിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകണമെന്നായിരുന്നു് ഹൈക്കോടതിയുടെ നിർദ്ദേശം.
സ്പെഷ്യൽ തപാൽ വോട്ടുകൾ അടങ്ങിയ ബാലറ്റ് പെട്ടി കാണാതായതടക്കം നാല് വിഷയങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷിക്കേണ്ടത്. കേസിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ കക്ഷി ചേർക്കുന്നതിൽ നിയമപരമായുള്ള തടസവും കോടതി നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. ഹൈക്കോടതി ആവശ്യപ്പെട്ടാൽ എന്ത് സഹായവും നൽകാൻ തയ്യാറാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിരുന്നു
