ചെന്നൈ: മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി പൊതുസമ്മേളനം സമാപിച്ചു. മാർച്ച് 10 വെള്ളിയാഴ്ചയായിരുന്നു സമാപനം. 1948ൽ നിർണായക തീരുമാനമെടുത്ത അതേ വേദിയിൽ 75ാം വാർഷികത്തിൽ നേതാക്കളും പ്രവർത്തകരും ഒത്തുചേർന്നപ്പോൾ വൈകാരിക നിമിഷങ്ങൾ അലതല്ലി.
രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനും ഉന്നമനത്തിനും സുരക്ഷിതത്വത്തിനുമായി ശബ്ദിക്കാൻ മുസ്ലിം ലീഗ് നിലനിൽക്കണമെന്ന ഖാഇദെ മില്ലത്തിന്റെ നിർദേശം യോഗം തക്ബീർ മുഴക്കി അംഗീകരിച്ചു. മുദായത്തിന്റെ ആത്മാഭിമാനത്തോടെയുള്ള നിലനിൽപിനായി പരിശ്രമിച്ച് മുന്നോട് നീങ്ങുന്നതിനിടയിൽ നിരവധി വൈതരണികൾ താണ്ടേണ്ടിവന്നതായി പാണക്കാട് സാദിഖലി അനുസ്മരിച്ചു.
സമ്മേളനത്തിൽ സാദിഖലി തങ്ങളുടെ പ്രാർഥനയോടെ തുടങ്ങിയ ചടങ്ങിൽ രാജ്യത്തെ 10 ഭാഷകളിൽ നേതാക്കളും പ്രവർത്തകരും പുനരർപ്പണ പ്രതിജ്ഞയെടുത്തു.മലയാളത്തിൽ പി.കെ. കുഞ്ഞാലിക്കുട്ടിയും ഇംഗ്ലീഷിൽ ഇ.ടി. മുഹമ്മദ് ബഷീറും ഉർദുവിൽ അബ്ദുസ്സമദ് സമദാനിയും തമിഴ്, ഹിന്ദി, കന്നട, തെലുഗു, ബംഗാളി, മറാത്തി, പഞ്ചാബി ഭാഷകളിൽ അതത് സംസ്ഥാനങ്ങളിലെ നേതാക്കളും പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.