തിരുവനന്തപുരം: നെടുമങ്ങാട് അരുവിക്കരയില്‍ ഭാര്യാമാതാവിനെ മരുമകന്‍ വെട്ടിക്കൊലപ്പെടുത്തി. അരുവിക്കര അഴിക്കോട് വളപ്പെട്ടി സ്വദേശി താഹിറ (67) ആണ് കൊല്ലപ്പെട്ടത്. തിരുവനന്തപുരം എസ് എ ടി ജീവനക്കാരനായ മരുമകന്‍ അലി അക്ബറാണ് കൊലപാതകം നടത്തിയത്. കുടുംബ പ്രശ്നങ്ങളെ തുടര്‍ന്നാണ് സംഭവം. കൊലയ്ക്ക്ശേഷം തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച മരുമകന്‍ അലി അക്ബര്‍ ഗുരുതര നിലയിലാണ്.

ഇയാള്‍ ഭാര്യ മുംതാസിനെയും വെട്ടിപ്പരിക്കേല്‍പ്പിച്ചു. മുംതാസിന്റെ നിലയും ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ഇരുവരും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അക്രമം നടക്കുമ്പോള്‍ ഇവരുടെ മകന്‍ വീട്ടിലുണ്ടായിരുന്നെങ്കിലും പരിക്കേറ്റിട്ടില്ല. ഹൈസ്‌കൂള്‍ അദ്ധ്യാപികയാണ് മുംതാസ്.

പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു കൊലപാതകം നടന്നതെന്നാണ് പോലീസ് പറയുന്നത്. കുടുംബ പ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. അലി അക്ബറും ഭാര്യയും തമ്മില്‍ 10 വര്‍ഷമായി കുടുംബ കോടതിയില്‍ കേസ് നടക്കുകയാണ്.

ഇരുനില വീടിന്റെ മുകള്‍ നിലയില്‍ അലി അക്ബറും താഴത്തെ നിലയില്‍ മുംതാസും മാതാവുമാണ് കഴിഞ്ഞിരുന്നത്. അലി അക്ബര്‍ നാളെ സര്‍വീസില്‍ നിന്ന് വിരമിക്കാനിരിക്കുകയാണെന്നും ഇയാള്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നു എന്നും വിവരം ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ അരുവിക്കര പോലീസ് കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *