തലശേരി: പാനൂര്‍ പാത്തിപ്പാലത്ത് ഒന്നരവയസുകാരിയായ മകളെ പുഴയില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ (ഒന്ന്) വിചാരണ നടപടി തുടങ്ങി. പ്രതി പത്തായക്കുന്ന് കുപ്പിയാട്ട് ഹൗസില്‍ കെ പി ഷിജുവിനെ (ഷിനു-42) ജഡ്ജി കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു. ഭാര്യയെയും ഒന്നര വയസുകാരിയായ മകള്‍ അന്‍വിതയെയുമാണ് പ്രതി പുഴയിലേക്ക് തള്ളിയിട്ടത്. ഒഴുക്കില്‍നിന്ന് രക്ഷപ്പെട്ട ഭാര്യ സോന സുരേഷ് (32) ആണ് പരാതിക്കാരി.

2021 ഒക്ടോബര്‍ 15ന് വൈകിട്ട് ആറിനാണ് കേസിനാസ്പദമായ സംഭവം. പുഴയുടെ ഒഴുക്ക് കാണാമെന്ന് പറഞ്ഞ് മൊകേരി പാത്തിപ്പാലം ചാര്‍ത്തന്‍മൂല ചെക്ക് ഡാമിന് പരിസരത്ത് ഭാര്യയെയും മകളെയും ബൈക്കില്‍ കൊണ്ടുവന്ന കോടതി ജീവനക്കാരനായ പ്രതി ഇരുവരെയും പുഴയിലേക്ക് തള്ളിയിടുകയായിരുന്നു. ഒഴുക്കില്‍പ്പെട്ട സോന കുറച്ചകലെയു ഉള്ള കൈതച്ചെടിയില്‍ പിടിച്ച് രക്ഷപ്പെട്ടു.

ഭാര്യയെയും മകളെയും കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയാണ് പ്രതി പുഴയിലേക്ക് തള്ളിയിട്ടതെന്നാണ് കേസ്. അന്വേഷണം പൂര്‍ത്തിയാക്കി 2022 ജനുവരി അഞ്ചിനാണ് കുറ്റപത്രം നല്‍കിയത്. കേസില്‍ 122 സാക്ഷികളുണ്ട്. പബ്ലിക് പ്രോസിക്യൂട്ടര്‍ കെ അജിത്കുമാര്‍ ഹാജരായി.

കൊവിഡ് കാലത്ത് നാടിനെ നടുക്കിയ കൊലപാതകങ്ങളിലൊന്നാണ് പാത്തിപ്പാലത്ത് നടന്നത്. കോടതി ജീവിനക്കാരനായ ഷിജു ലോട്ടറിയുടെയും ഓണ്‍ ലൈന്‍ ചൂതാട്ടത്തിന്‍റെയും അടിമയാണെന്നാണ് പോലീസ് കുറ്റപത്രത്തില്‍ പറയുന്നത്. ഇതുകാരണം ഭാര്യയുമായി തര്‍ക്കമുണ്ടായിരുന്നു. സോനയുടെ സ്വര്‍ണാഭരണങ്ങള്‍ പണയം വയ്ക്കാന്‍ ചോദിച്ചിട്ടു നല്‍കാത്തതിന്‍റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്.

Leave a Reply

Your email address will not be published. Required fields are marked *