കൊടകര കുഴൽപ്പണ കേസിൽ ബിജെപി കേരളത്തിൽ ഒഴുക്കിയ കള്ളപ്പണത്തിൻ്റെ ചെറിയ ഭാഗം മാത്രമാണ് പുറത്തു വന്നിരിക്കുന്നതെന്ന് കോടിയേരി ബാലകൃഷ്ണൻ. ഇപ്പോൾ കണ്ടെത്തിയത് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും സമഗ്രമായ അന്വേഷണം വേണമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.നിലവിലെ അന്വേഷണം തൃപ്തികരമാണെന്നും പുറത്തു വന്നിരിക്കുന്ന പുതിയ വിവരങ്ങളും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്നും കോടിയേരി കൂട്ടിച്ചേർത്തു. കേന്ദ്ര ഏജൻസിക്ക് അന്വേഷണം വിട്ടാൽ എന്ത് സംഭവിക്കുമെന്ന് കണ്ടറിയണമെന്നും അന്വേഷണവുമായി എല്ലാവരും സഹകരിക്കണമെന്നും കോടിയേരി വ്യക്തമാക്കി.സ്ഥാനാർഥിക്ക് ചെലവഴിക്കാനുള്ള പണത്തിന്റെ പരിധി തെരഞ്ഞെടുപ്പ് കമീഷൻ നിർണയിച്ചിട്ടുണ്ട്. അതിനപ്പുറം സ്ഥാനാർഥി ചെലവഴിച്ചോ എന്ന് പരിശോധിക്കണം
സുന്ദരയുടെ വെളിപ്പെടുത്തൽ കൂടി അന്വേഷിക്കണമെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. എൽഡിഎഫിന് രാഷ്ട്രീയ പകപോക്കൽ സമീപനമില്ലെന്നും വൈരനിര്യാതന ബുദ്ധിയോടെ ആരോടും പെരുമാറാറില്ലെന്നും തെളിവുകളുടെ അടിസ്ഥാനത്തിലാണ് നടപടികളെന്നും കോടിയേരി കൂട്ടിച്ചേർത്തു.
