ന്യൂഡൽഹി ∙ ആകെ കോവിഡ് പരിശോധനയിൽ എത്ര ശതമാനം പേർ പോസിറ്റീവായി എന്നു സൂചിപ്പിക്കുന്ന കോവിഡ് സ്ഥിരീകരണ നിരക്കിൽ (ടിപിആർ –ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്) കേരളം അപകടകരമായ നിലയിലെത്തി.

രോഗതീവ്രതയിലോ ആശുപത്രിയിലാകുന്നവരുടെ എണ്ണത്തിലോ വർധനയില്ലെങ്കിലും 19ന് അവസാനിച്ച ആഴ്ചയിൽ, സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും ടിപിആർ 20 ശതമാനത്തിൽ കൂടുതലാണ്. ഏറ്റവുമധികം എറണാകുളം ജില്ലയിലാണ്: 35%. കുറവ് ആലപ്പുഴയിലും: 20%. സംസ്ഥാനത്തെ ആകെ ടിപിആർ: 28.25%.

ലോകാരോഗ്യ സംഘടനയുടെ അഭിപ്രായപ്രകാരം ടിപിആർ 5 ശതമാനത്തിൽ താഴെയാകുമ്പോഴേ സ്ഥിതി നിയന്ത്രണവിധേയമാകൂ. 10 ശതമാനത്തിൽ കൂടുതല്ലെങ്കിൽ സമൂഹവ്യാപന സൂചനയാണ്. ഇന്ത്യയിലിപ്പോഴും ടിപിആർ 5.5% ആണെന്നിരിക്കെയാണ് കേരളത്തിലിത് 28.25% ആയി വർധിച്ചത്. രാജ്യത്ത് ഡൽഹി കഴിഞ്ഞാൽ ഏറ്റവുമധികം ടിപിആർ കേരളത്തിലാണ്. ഒരു മാസം മുൻപു സംസ്ഥാനത്ത് 5 ശതമാനത്തിൽ താഴെയായിരുന്നു ഇത്.

സംസ്ഥാനത്തെ ഗുരുതര സാഹചര്യം കണക്കിലെടുത്ത് ജാഗ്രതയും മുൻകരുതൽ നടപടിയും ആവശ്യപ്പെട്ട് ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷൺ കേരള ആരോഗ്യവകുപ്പു പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാളിനു കഴിഞ്ഞദിവസം കത്തു നൽകി. യുപി, തമിഴ്നാട്, രാജസ്ഥാൻ, മഹാരാഷ്ട്ര, കർണാടക, ഹരിയാന, ഡൽഹി സംസ്ഥാനങ്ങൾക്കും കേന്ദ്രം കത്തു നൽകി.

Leave a Reply

Your email address will not be published. Required fields are marked *