തിരുവനന്തപുരം ∙ ‘ദ് കേരള സ്റ്റോറി’ സിനിമ തടയണമെന്നാവശ്യപ്പെട്ട് മുസ്‌ലിം ലീഗിന്റെ പരാതി. സിനിമയുടെ നിർമാതാവ് ഹൈക്കോടതിയിൽ നൽകിയ ഉറപ്പ് ലംഘിച്ചുവെന്നാണ് പരാതി. മുസ്ലിംമായി ബന്ധപ്പെട്ട കാര്യങ്ങൾ യഥാർഥ സംഭവമായി സിനിമയിൽ കാണിക്കുന്നുവെന്ന് പരാതിയിൽ പറയുന്നു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.
നേരത്തെ സിനിമയുടെ ടീസറിനും ട്രെയിലറിനുമെതിരെ ലീഗ് ഹൈക്കോടതിയിൽ പരാതി നൽകിയിരുന്നു. ഇതൊരു സാങ്കൽപിക കഥയാണെന്ന് സിനിമ തുടങ്ങുംമുൻപ് എഴുതിക്കാണിക്കുമെന്ന് നിർമാതാവ് കോടതിക്ക് ഉറപ്പ് നൽകിയതോടെ പ്രദർശനാനുമതി അനുവദിച്ചു.
എന്നാൽ ചിത്രത്തിൽ സാങ്കൽപികം എന്ന് കാണിക്കുന്നുണ്ടെങ്കിലും യഥാർഥ സംഭവം എന്ന നിലയ്ക്കാണ് മുസ്‌ലിംകൾക്കെതിരെ കാണിക്കുന്നത്. ഇത് ശരിയായ നടപടിയല്ലെന്നും സംവിധായകൻ, നിർമാതാവ്, അണിയറപ്രവർത്തകർ എന്നിവർക്കെതിരെ ക്രിമിനൽ കേസ് എടുക്കണമെന്നുമാണ് ലീഗിന്റെ ആവശ്യം.
