മലപ്പുറം∙ താനൂർ ഒട്ടുംപുറം തൂവൽ തീരത്ത് വിനോദയാത്രാ ബോട്ട് മറിഞ്ഞ് മരിച്ചവരുടെ മൃതദേഹങ്ങൾ പരപ്പനങ്ങാടിയിലെത്തിച്ചു. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായ ശേഷമാണ് പരപ്പനങ്ങാടിയിലെത്തിച്ചത്. സ്ഥലത്ത് പൊതുദർശനം തുടരുന്നു. ഇതിനുശേഷമാകും സംസ്കാരചടങ്ങുകൾ. മുഖ്യമന്ത്രി പിണറായി വിജയൻ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെത്തി. മന്ത്രി ആന്റണി രാജുവും ഒപ്പമുണ്ട്.

22 പേരാണ് ദുരന്തത്തിൽ മരിച്ചത്. മരിച്ചവരിൽ 7 കുട്ടികളും ഉൾപ്പെടുന്നു. ഇതിൽ 9 പേർ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. രണ്ടുപേർ ഇവരുടെ ബന്ധുക്കളും. പരുക്കേറ്റ 9 പേർ ചികിത്സയിലാണ്. ഇതിൽ നാലുപേര്‍ അതീവ ഗുരുതരാവസ്ഥയിലാണ്. 25 പേർക്കു യാത്ര ചെയ്യാവുന്ന ബോട്ടിൽ 40 ലേറെ പേർ ഉണ്ടായിരുന്നുവെന്നാണു നിഗമനം.
