തിരുവനന്തപുരം: കൊട്ടരക്കരയിൽ യുവ ഡോക്ടർ വന്ദന ദാസിന്‍റെ ക്രൂര കൊലപാതകത്തിന് ശേഷവും ബഹളം തുടർന്ന് പ്രതി സന്ദീപ്. പൂജപ്പുര സെൻട്രൽ ജയിലിലെ അതീവ സുരക്ഷാ സെല്ലിലാണ് സന്ദീപ് ഇപ്പോഴുള്ളത്. ഇവിടെ നിന്നും ഇയാൾ ബഹളം തുടരുകയായിരുന്നു. 24 മണിക്കൂറും സിസിടിവി നിരീക്ഷണമുള്ള സെല്ലിലാണ് ഇയാളെ താമസിപ്പിച്ചിരിക്കുന്നത്. നിരീക്ഷണത്തിനായി വാർഡൻമാരുമുണ്ട്. നിരീക്ഷണം ശക്തമാക്കിയതായും ഉദ്യോഗസ്ഥർ പറഞ്ഞു.

ഇന്നലെ രാത്രി പത്ത് മണിയോടെയാണ് വൈദ്യ പരിശോധന കഴിഞ്ഞ് സന്ദീപിനെ പോലീസ് ജയിൽ അധികൃതർക്ക് കൈമാറിയത്. പരിശോധന നടത്താൻ തയ്യാറാകാത്തതിനാൽ പോലീസ് ഏറെ ബുദ്ധിമുട്ടിയിരുന്നു. പിന്നീട് സ്വകാര്യ ആശുപത്രിയിലാണ് പരിശോധന പൂർത്തിയാക്കിയത്. വീൽ ചെയറിലാണ് സന്ദീപിനെ സുരക്ഷാ സെല്ലിലേക്ക് കൊണ്ടുപോയത്. ജയിൽ ഡോക്ടറുടെ പരിശോധനയ്ക്ക് ശേഷം സെല്ലിലേക്ക് മാറ്റി.

ജയിൽ ഭക്ഷണം നൽകിയ ശേഷമാണ് അതീവ സുരക്ഷാ സെല്ലിലേക്ക് സന്ദീപിനെ കൊണ്ടുപോയത്. ഷുഗറിന്‍റെ അളവ് കുറവായതിനാൽ മരുന്നും ബ്രെഡും കൊടുത്തതായും മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തു. സുരക്ഷാ സെല്ലുകളിൽ ഒരു സെല്ല് സന്ദീപിനായി മാറ്റിവെച്ചിരിക്കുകയാണ്. പ്രതി അക്രമാസക്തനായതിനാൽ വേറെ സഹതടവുകാരെയൊന്നും സെല്ലിൽ ഇട്ടിട്ടില്ല.

തന്നെ ആരോ കൊല്ലാൻ ശ്രമിക്കുന്നതായി സന്ദീപ് ഇടയ്ക്കിടെ നിലവിളിച്ചതായി ജയിൽ അധികൃതർ പറഞ്ഞെന്നും റിപ്പോർട്ടിലുണ്ട്. ഇയാളുടെ ചില പെരുമാറ്റങ്ങളൊക്കെ അഭിനയമാണോ എന്ന സംശയവും ഉദ്യോഗസ്ഥർ പങ്കുവെച്ചതായി റിപ്പോർട്ടിലുണ്ട്. ഇന്ന് രാവിലെ ജയിൽ ഡോക്ടർ ഇയാളെ പരിശോധിച്ച് ആരോഗ്യസ്ഥിതി വിലയിരുത്തിയിരുന്നു. അമിതമായി ലഹരി ഉപയോഗിച്ചതിനാൽ ശരിയായ മാനസിക നിലയിലല്ല സന്ദീപെന്നാണ് അധികൃതർ പറയുന്നത്.

തുടർച്ചയായി ലഹരി ഉപയോഗിച്ചതിലൂടെ ഉണ്ടായ പ്രശ്നങ്ങൾ മാറാന്‍ ദിവസങ്ങളെടുത്തേക്കും. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടാൽ മാനസിക ആരോഗ്യ വിദഗ്ധൻ സന്ദീപിനെ പരിശോധിക്കാനാണ് സാധ്യത. ഈ പരിശോധനയിൽ പ്രശ്നങ്ങളുണ്ടെങ്കിൽ കോടതി അനുമതിയോടെ മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയേക്കും. നെടുമ്പന യുപി സ്കൂളിലെ അധ്യാപകനായിരുന്ന എസ് സന്ദീപ്.

കൊട്ടാരക്ക താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ കുത്തേറ്റ് കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന്റെ സംസ്കാരം അൽപ്പസമയത്തിനകം നടക്കം. മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജിൽ നിന്നും കോട്ടയം കടുത്തുരുത്തി മുട്ടുചിറയിലെ വീട്ടിലെത്തിച്ചു. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് വന്ദനയുടെ മൃതദേഹം വീട്ടിലെത്തിച്ചത്. അവസാനമായി ഒരു നോക്ക് കാണാനായി നൂറുകണക്കിന് ആളുകളാണ് വീട്ടിൽ കാത്തിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *