കൊല്ലം: ഡോക്ടർ വന്ദനയുടെ കൊലപാതകത്തിൽ പ്രതി സന്ദീപിൻ്റെ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും. കൊല നടത്തുന്നതിന് മുൻപ് പ്രതി ഈ ഫോണിൽ നിന്നാണ് ദൃശ്യങ്ങൾ ചിത്രീകരിച്ചതെന്നും പോലീസ്. പ്രതിയുടെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചു അന്വേഷണം ആരംഭിച്ചു. എഫ്. ഐ. ആർ. സംബന്ധിച്ച വിവാദം അനാവശ്യമാണെന്നും പോലീസ് പറഞ്ഞു.

മുറിവ് തുന്നിക്കെട്ടുന്നതിന് മുൻപ് നഴ്സിങ്ങ് സൂപ്രണ്ടും ഡോക്ടർ വന്ദനയും പ്രതി സന്ദീപിനെ പരിശോധിക്കുന്ന ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. ഈ ദൃശ്യങ്ങൾ പകർത്തിയത് പ്രതി സന്ദീപാണെന്ന് പോലീസ് തിരിച്ചറിഞ്ഞു. ദൃശ്യങ്ങൾ പകർത്തിയ ശേഷം സുഹൃത്തുക്കൾക്ക് ഇയാൾ അയച്ച് നൽകി. ആശുപത്രിയിലെ സീനിയർ നഴ്സും നഴ്സുമാരും ഇത് സംബന്ധിച്ച മൊഴി നൽകിയിട്ടുണ്ട്.

മൊബൈൽ ഫോൺ പ്രാഥമിക പരിശോധനയിൽ ദൃശ്യങ്ങൾ കണ്ടെത്താനായില്ല. ഈ കാരണത്താലാണ് ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കുന്നത്. സന്ദീപിൻ്റെ സുഹൃത്തുക്കളുടെ മൊഴിയെടുക്കാനും പോലീസ് തീരുമാനിച്ചു. പ്രതിയുടെ മാനസിക പരിശോധന നടത്താൻ വിദഗ്ദ ഡോക്ടർമാരെ പൂജപ്പുര സെൻട്രൽ ജയിലിൽ എത്തിക്കും. നിലവിൽ ജയിലിൽ ശാന്തനായി കഴിയുകയാണ് സന്ദീപ്. എഫ്. ഐ. ആർ. സംബന്ധിച്ച് ഉയരുന്ന ആരോപണവും പോലീസ് നിഷേധിക്കുന്നു. കേസിൽ വിശദമായ എഫ്. ഐ. ആർ. ആവശ്യമെങ്കിൽ സ്വീകരിക്കുമെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *