കർണാടക തെരെഞ്ഞെടുപ്പ് ഫലം വർഗീയതക്കും ഫാസിസത്തിനും എതിരായ വിധി ആണെന്നും ഈ വിജയം ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.

ഇതാണ് ജനവികാരം, ഒറ്റക്ക് മത്സരിക്കാനുള്ള ക്ലീൻ ചീറ്റാണ് കിട്ടിയിരിക്കുന്നത് . രാഹുൽ ഗാന്ധിയുടെ പോരാട്ടത്തിന് ഐക്യം കൂടിയായി ഈ വിജയം വിലയിരുത്തപ്പെടുമെന്നും രാഹുൽ ഗാന്ധിക്കെതിരായ സംഘ്പരിപാർ നീക്കത്തിനുള്ള തിരിച്ചടിയാണ് തിരഞ്ഞെടുപ്പ് ഫലമെന്നും വി ഡി സതീശൻ പറഞ്ഞു.

വർഗീയ കാർഡ് കൊണ്ട് എല്ലാം നേടാമെന്ന ബിജെപി കാഴ്ചപ്പാടിനുളള തിരിച്ചടിയാണ് കർണാടകയിലെ ഫലസൂചനയിൽ നിന്ന് വ്യക്തമാകുന്നതെന്ന് മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. കർണാടകയിലെ തിരഞ്ഞെടുപ്പ് ഫലം രാജ്യത്തൊട്ടാകെ കോൺഗ്രസ് പ്രവർത്തനത്തിൽ പ്രതിഫലിക്കും. കേരളത്തിലും അതിന്റെ പ്രതിഫലനം ഉണ്ടാകും. ന്യൂനപക്ഷ വോട്ടുകൾ ഏകീകരിക്കാൻ കോൺഗ്രസിന് സാധിച്ചു. ദക്ഷിണേന്ത്യയിൽ ബിജെപിക്ക് സ്വാധീനം ഇല്ലെന്ന് ഇതിലൂടെ തെളിഞ്ഞു. 2024ലെ വിജയത്തിലേക്കുള്ള യാത്രയാണ് ഈ വിജയം. കോൺഗ്രസ്‌ നേതൃത്വത്തിലുള്ള മുന്നണി അധികാരത്തിൽ വരുമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മോദി മാജിക് കൊണ്ടൊന്നും രക്ഷപ്പെടാനാകില്ലെന്ന സന്ദേശമാണ് കർണാടക തിരഞ്ഞെടുപ്പ് ഫലം നൽകുന്നതെന്ന് കോൺഗ്രസ് എം പി കെ മുരളീധരനും പറഞ്ഞു. അതേസമയം പൂർണ്ണമായ ഫലം വന്നതിന് ശേഷം പ്രതികരിക്കാമെന്ന നിലപാടിലാണ് ബിജെപി. തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നിട്ടില്ല. ആദ്യം മുന്നിൽ നിന്നവർ പിന്നിലാവുന്നത് കണ്ടിട്ടുള്ളതാണെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *